35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ട്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് ഭാഗ്യലക്ഷ്മി

നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഭാഗ്യലക്ഷ്മി പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

തനിക്ക് 18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി സംസാരിച്ചുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. അന്ന് നിങ്ങടെ സിനിമ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പൊന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നേരത്തെ, മലയാള സിനിമയില്‍ പുരുഷാധിപത്യമാണുള്ളതെന്ന് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, അവര്‍ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്ക് എന്തെങ്കിലും നിവര്‍ത്തി ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചത്.

അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി. മലയാള സിനിമയിലെ സ്ത്രീ നിര്‍മ്മാതാക്കളുടെ എണ്ണം നോക്കിയാല്‍ അഞ്ചില്‍ കുറവാണ്. എക്സിബിറ്റേഴ്സില്‍ വനിതകള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല’, ഭാഗ്യലക്ഷ്മി പറയുന്നു.

Vijayasree Vijayasree :