ഡയറക്ടര്‍ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് പിറകിലേയ്ക്ക് നോക്കി, പിന്നീട് അണിയറ പ്രവര്‍ത്തകരാണ് എല്ലാം പറഞ്ഞു തന്നത്; തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ് അശോകന്‍

മലയാള സിനിമയില്‍, നിരവധി കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് അശോകന്‍. ഇന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് അശോകന്‍.

എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള്‍ നമ്മള്‍ മനസ്സില്‍ അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും. എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല. 1978ലാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.

ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന്‍ കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി. അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള്‍ എന്തോ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞു തന്നു എന്നും അദ്ദേഹം പറയുന്നു.

അതേസമയം, തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്‌നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്നു താരം കുറച്ച് നാളുകള്‍ക്ക് മുമ്പ് തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അദ്ദേഹം പറഞ്ഞത്.

”പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മ്മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി.

പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്‌നേഹപൂര്‍വമായ എന്റെ പരാതിയാണ്. എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ട്”എന്നും അശോകന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :