‘അച്ഛന്റെ ഉപദേശവും അമ്മയുടെയും വഴിയും…’; എല്ലാം അനുസരിച്ച് നേരെ ‘നടുകടലില്‍ ചാടി’ ആര്യന്‍ ഖാന്‍; ഇത് ഖാന്‍ കുടുംബത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല, ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ ആരാധകരുള്ള ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അമ്പരന്നിരിക്കുകയാണ് ബോളിവുഡ് ലോകം. ആര്യന്‍ ഖാനും സുഹൃത്തുക്കളുമുള്‍പ്പെടെ എട്ട് പേരുടെ അറസ്റ്റാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര കപ്പലായ കോര്‍ഡീലിയ എന്ന ക്രൂസ് കപ്പിലില്‍ എന്‍സിബി ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരവധി നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ആര്യനൊപ്പം പിടിയിലായവരില്‍ മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

ഇതിനു പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ഷാരൂഖിന്റെ ഒരു പഴയ അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമി ഗ്രവാളുമായി നടത്തിയ സംഭാക്ഷണത്തിലാണ് തന്റെ മകന് നല്‍കാറുള്ള ഉപദേശങ്ങളെ കുറിച്ച് ഷാരൂഖ് പറഞ്ഞിരിക്കുന്നത്. നിനക്ക് ഡ്രഗ്സ് ഉപയോഗിക്കാം, സെക്സ് ചെയ്യാം, സ്ത്രീകളുടെ ഒപ്പം പോകാം, താന്‍ ചെയ്യാത്തതൊക്കെ മകന് ചെയ്യാമെന്ന് ആയിരുന്നു രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ഷാരൂഖ് മകനോട് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ വാക്ക് അനുസരിച്ച് അച്ഛന്‍ പറഞ്ഞ വഴിയേ തന്നെ മകന്‍ പോയെന്നും അതില്‍ ആര്യനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് എല്ലാവരും പറയുന്നത്.

എന്നാല്‍ ഖാന്‍ കുടുംബത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല ഇത് എന്നതാണ് ശ്രദ്ധേയം. 2011 ല്‍ ആര്യന്റെ അമ്മയായ ഗൗരി ഖാനും ലഹരിക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്ന് ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ബെര്‍ലിന്‍ വിമാനത്താവളത്തില്‍വെച്ചായിരുന്നു സംഭവം. ഈ ഒരു സംഭവം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സമാനമായ രീതിയില്‍ മകനും പിടിയിലായതോടെ ഈ വാര്‍ത്ത വീണ്ടും ഉയര്‍ന്നു വരികയാണ്. അമ്മയെ കണ്ടല്ലേ മകന്‍ പടിക്കുന്നത്, ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നിരവധി പേരാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യാത്രക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റുക ആയിരുന്നു. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഫാഷന്‍ ടിവി ഇന്ത്യയും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന നൂറിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ബോളിവുഡ് ബന്ധമുണ്ടെന്ന് എന്‍സിബി തലവന്‍ എസ്എന്‍ പ്രധാന്‍ പറഞ്ഞിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയിലേറെ നീണ്ടുനിന്ന അന്വേഷണമാണ് ഫലം കണ്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജെ സ്റ്റാന്‍ കോലെവ്, പ്രമുഖ ഡിജെമാരായ ബുള്‍സീ, ബ്രൗണ്‍കോട്ട്, ദീപേശ് ശര്‍മ എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്. രണ്ടാം ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ട് വരെ അഥിതികള്‍ക്കായി എഫ് ടിവിയുടെ പൂള്‍ പാര്‍ട്ടിയും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ ഡിജെ കോഹ്‌റ, മൊറോക്കന്‍ ഡിജെ കൈസ, ഐവറി കോസ്റ്റില്‍ നിന്നുള്ള ഡിജെ റൗള്‍ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു. എട്ട് മണി മുതല്‍ പ്രത്യേക അതിഥികള്‍ക്കായി ഓള്‍ ബ്ലാക്ക് പാര്‍ട്ടിയും നിശ്ചയിച്ചിരുന്നു. അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോര്‍ഡെലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടന്‍തന്നെ കപ്പലില്‍നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു.

അതേസമയം, ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒക്ടോബര്‍ നാലു വരെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യനെ അതിഥിയായിട്ടാണ് പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചതെന്നും പാര്‍ട്ടിയില്‍ പ്രവേശിക്കാന്‍ ആര്യന്‍ പണം നല്‍കിയിട്ടില്ല, മാത്രമവുമല്ല ആര്യന് ബോഡിംഗ് പാസ് ഇല്ലാതെയാണ് കപ്പിലില്‍ എത്തിയിരുന്നതെന്നുമാണ് ആര്യനു വേണ്ടി ഹാജരായ വക്കീല്‍ അറിയിച്ചത്. തന്റെ പേരുപയോഗിച്ചാണ് സംഘാടകര്‍ മറ്റുള്ളവരെ ഇതിലേക്ക് ക്ഷണിച്ചതെന്ന് ആര്യന്‍ ചോദ്യം ചെയ്യലിലും വെളിപ്പെടുത്തിയിരുന്നു.

ആര്യന്‍ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാന്‍ സ്വവസതിയില്‍നിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് ഖാന്റെ ഭാര്യയെ ഗൗരിയെ എന്‍.സി.ബി. സംഘം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ സിനിമ ചിത്രീകരണത്തിനായി സ്പെയിനിലേക്ക് പോകുന്നത് മാറ്റിവെച്ച് ഷാരൂഖ് ഖാന്‍ മുംബൈയില്‍ തുടരാന്‍ തീരുമാനിച്ചു. പത്താന്‍ സിനിമയുടെ ഷൂട്ടിംഗ് ആണ് താരം നിര്‍ത്തിവച്ചിരിക്കുന്നത്. ദീപിക പദുക്കോണിനൊപ്പമുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു ഷാരൂഖ്.

ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കോര്‍ഡേലിയ കപ്പലിന് രണ്ടാഴ്ചമുമ്പ് കൊച്ചിയിലും എത്തിയിരുന്നു. ഇവിടെ രാജകീയ വരവേല്‍പ്പ് തന്നെയാണ് കപ്പലിന് നല്‍കിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയില്‍ വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ് സഞ്ചാരികളെ സ്വീകരിച്ചത്. കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ എത്തുന്ന ആദ്യ ആഡംബര കപ്പലായിരുന്നു കോര്‍ഡിലിയ. ഇന്ത്യയില്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലാണ് ഇത്. ആകെ പതിനൊന്നു നിലകളാണ് കപ്പലില്‍ ഉള്ളത്. ബാറുകള്‍ മാത്രം അഞ്ചെണ്ണമാണ് ഉള്ളത്. പാര്‍ട്ടകികളും സംഗീത പരിപാടികളും നടത്താനുള്ള സൗകര്യങ്ങള്‍ വേറെയും.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യന്‍ ഖാന്‍. സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യന്‍ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നടന്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചതുമാണ്. എന്നാല്‍ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും വാര്‍ത്തയായതാണ്. ഈ വര്‍ഷമാണ് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്യന്‍ ബിരുദം നേടിയത്. 2016ല്‍ സെവന്‍ ഓക്‌സ് ഹൈ സ്‌കൂളില്‍ നിന്നും ആര്യന്‍ ബിരുദം നേടിയിരുന്നു. സമൂഹമാധ്യങ്ങളില്‍ സജീവമല്ലാത്ത ആര്യന്‍ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.

Vijayasree Vijayasree :