പറഞ്ഞ സമയത്തിനുള്ളില്‍ അഭിഭാഷകര്‍ എത്താതിരുന്നതോടെ ആര്യന്‍ വീണ്ടും തടവറയില്‍…!, ജയില്‍ മോചനം ഇന്നുണ്ടാകുമെന്ന് വിവരം

ബോളിവുഡ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായത്. ഇതിനു പിന്നാലെ നിരവധി വാര്‍ത്തകളാണ് പുറത്തു വന്നത്. കഴിഞ്ഞ ദിവസമാണ് ആര്യന് ജാമ്യം അനുവദിച്ചത്.


ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.

എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും രണ്ടു മണിക്കും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. പ്രതികള്‍ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.

ഒക്ടോബര്‍ എട്ടു മുതല്‍ മുംബൈ ആര്‍തര്‍ ജയിലിലായിരുന്നു ആര്യന്‍. ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ആര്യന് ഉള്‍പ്പടെ മറ്റു രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള ആയിരുന്നു. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ നടി നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കോടതിയിലെത്തിയിരുന്നു. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷ് ഷിന്‍ഡെ പ്രതികരിച്ചു.

അതേസമയം, ആര്യന്‍ ഖാന്റെ ജയില്‍മോചനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം നീണ്ടത്. ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് കഴിഞ്ഞ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. പിന്നാലെ ആര്യന്‍ഖാനെ കൊണ്ടുവരാന്‍ ഷാരൂഖ് മന്നത്തില്‍ നിന്ന് തിരിച്ചു. ജയിലിന് പുറത്തെത്തുന്ന ആര്യനെ കാണാന്‍ ഷാരൂഖിന്റെ ആരാധകര്‍ മന്നത്തിനും ആര്‍തര്‍ റോഡ് ജയിലിനും മുന്നില്‍ തടിച്ച് കൂടി.

രേഖകള്‍ വേഗത്തില്‍ സെഷന്‍സ് കോടതിയില്‍ അഭിഭാഷകര്‍ നാല് മണിയോടെ ഹാജരാക്കി. വെള്ളിയാവ്ച വൈകിട്ട് അഞ്ചര വരെയായിരുന്നു ജയിലില്‍ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ത്ത് അഭിഭാഷകര്‍ക്ക് ജയിലിലേക്ക് എത്താനായില്ല. സമയം നീട്ടി നല്‍കില്ലെന്ന് ജയില്‍ സൂപ്രണ്ടും അറിയിച്ചതോടെയാണ് ആര്യന്‍ ഖാന്റെ ജയില്‍ വാസം ഒരു രാത്രികൂടി നീണ്ടത്.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യന്‍ ഖാന്‍. സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യന്‍ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നടന്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചതുമാണ്. എന്നാല്‍ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും വാര്‍ത്തയായതാണ്. ഈ വര്‍ഷമാണ് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്യന്‍ ബിരുദം നേടിയത്. 2016ല്‍ സെവന്‍ ഓക്‌സ് ഹൈ സ്‌കൂളില്‍ നിന്നും ആര്യന്‍ ബിരുദം നേടിയിരുന്നു. സമൂഹമാധ്യങ്ങളില്‍ സജീവമല്ലാത്ത ആര്യന്‍ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.

Vijayasree Vijayasree :