പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നാണം വരുന്നെന്ന് അര്‍ച്ചന കവി; കമന്റുകളുമായി ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച മനോഹര ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഇത് വെഡിങ് സീസണിന്റെ സമയമെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവസരമെന്നും അര്‍ച്ചന കുറിച്ചു. സാരി ലുക്കില്‍ അതി സുന്ദരിയായി എത്തിയ തന്റെ ചിത്രങ്ങള്‍ക്ക് നാണം വരുന്നു എന്ന ക്യാപ്ഷനും അര്‍ച്ചന പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ടുള്ള അര്‍ച്ചനയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലായി മാറിയിരുന്നു. വിവാഹ മോചനത്തിനെ കുറിച്ചും താന്‍ ഡിപ്രഷനിലൂടെ കടന്നു പോയതിനെ കുറിച്ചുമൊക്കെ അര്‍ച്ചന പറഞ്ഞിരുന്നു. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. പരസ്പര സമ്മതത്തോടെ തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അടുത്തിടെ അര്‍ച്ചന പറഞ്ഞിരുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാകാന്‍ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യങ്ങള്‍ പുറത്തറിയിക്കാന്‍ പാടില്ലെന്നൊരു അബദ്ധധാരണ ആളുകള്‍ക്കുണ്ട്. സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും കൗണ്‍സലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാല്‍ നിങ്ങള്‍ ചികിത്സിക്കില്ലേ മനസ്സും അതേ പരിഗണന അര്‍ഹിക്കുന്നു.

പ്രിമെന്‍സ്ട്രുവല്‍ ഡയസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു തനിക്ക്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണം. ഈ അവസ്ഥ മൂലം ഒരു മാസത്തില്‍ 15 ദിവസത്തോളമൊക്കെ താന്‍ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്കുതന്നെ മനസ്സിലായില്ല. കളിയും ചിരിയുമായി നടന്ന ഞാന്‍ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകര്‍ന്നുപോകുന്നപോലെയായിരുന്നു.

പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും താന്നിയിരുന്നു. നാലു വര്‍ഷത്തോളമായി എനിക്ക് ഈ മാനസിക പ്രശ്നം തുടങ്ങിയിട്ട്. മൂന്നു വര്‍ഷത്തോളം ചികിത്സ തേടി. ഇപ്പോള്‍ എനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടയെന്നും അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യപ്പെടുന്നത്. തന്റെ രോഗാവസ്ഥ കാരണം പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ ലൊക്കേഷനിലും എന്റെ പെരുമാറ്റങ്ങളില്‍ അസ്വഭാവികത തോന്നിയിരിക്കണം.

ചിലപ്പോള്‍ സീനെടുക്കാന്‍ നേരത്ത് കഥാപാത്രമായി മാറാന്‍ കഴിയാതെ വന്നിട്ടുണ്ട്. ചിലപ്പോള്‍ ഓവര്‍ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ട്, ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടയാള്‍ എല്ലായ്പ്പോഴും കരഞ്ഞും പിഴിഞ്ഞും വാതിലടച്ച് മുറിക്കകത്ത് ഇരിക്കുമെന്നൊക്കെയാണ് സമൂഹത്തിന്റെ ധാരണ. അതു തെറ്റാണ്. ചിലര്‍ പുറത്തുകാണിക്കുന്ന സന്തോഷം ഒരു മാസ്‌ക് ആണ്. ഈ പൊള്ളത്തരം നാം തന്നെ വലിച്ചുകീറി ചികിത്സ തേടണം. അല്ലങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം.

തന്റെ തുറന്നു പറച്ചിലുകള്‍ക്ക് സമൂഹത്തില്‍ നിന്നും വിചാരിച്ചതിലേറെ പിന്തുണ ലഭിച്ചു. ചുരുക്കം ചിലര്‍ കുത്തുവാക്കുകളുമായി മുറിപ്പെടുത്തി. ‘പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ’ എന്നായിരുന്നു ചിലരുടെ പരിഹാസം. പക്ഷേ, സത്യത്തില്‍ സാധാരണ പെണ്ണുങ്ങള്‍ക്കുമുണ്ട് ഇത്തരം മാനസിക പ്രശ്നങ്ങള്‍, അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളില്‍ വീര്‍പ്പുമുട്ടുകയാണ്. വിവാഹ ബന്ധം പിരിയാന്‍ കാരണം രോഗാവസ്ഥയല്ല. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍നിന്നെടുത്ത തീരുമാനമാണ്. പൂര്‍ണമായും ചികില്‍സിച്ചു ഭേദമാകുന്ന വിഷാദരോഗത്തിന്റെ പേരില്‍, പരസ്പരം സ്നേഹിക്കുന്ന രണ്ടുപേര്‍ പിരിയില്ലല്ലോ.

Vijayasree Vijayasree :