ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നു; അടി കിട്ടുമ്പോഴും അപഹസിക്കപ്പെടുമ്പോഴുമൊന്നും ജോജു തളര്‍ന്നിട്ടില്ലെന്ന് അനൂപ് മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ നടനായും സഹനടനായും വില്ലനായുമെല്ലാം പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ജോജുവിനെ കുറിച്ച് മനസ് തുറന്നരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ജോജുവിനെ പോലെ സിനിമയെന്ന മാധ്യമത്തെ ഇത്രയും ഇഷ്ടത്തോടെ നോക്കിക്കാണുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

സിനിമാ മേഖലയിലെ മോശം അനുഭവങ്ങളെ അതിജീവിച്ച് വാശിയോടെ മുന്നോട്ട് വന്ന നടനാണ് ജോജു ജോര്‍ജ്. അടി കിട്ടുമ്പോഴും അപഹസിക്കപ്പെടുമ്പോഴുമൊന്നും ജോജു തളര്‍ന്നിട്ടില്ല. അതാണ് വലുത്. എല്ലാ തലമുറകള്‍ക്കും വലിയ പ്രചോദനമാണത്. നല്ല സിനിമകളാണ് ജോജുവിനിപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. അത് തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു,’ എന്നും അനൂപ് മേനോന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ എടുത്ത് വളര്‍ന്നു വരുന്ന നടനാണ് ജോജു. കാലിഫോര്‍ണിയയെല്ലാം ഷൂട്ട് ചെയ്യുമ്പോള്‍ 30ാമത് ടേക്കിലാണ് ശരിയാവുന്നതെങ്കില്‍ അത്രയും ചെയ്യാന്‍ ജോജു തയ്യാറാവും. ഓരോ ആളുകള്‍ക്കും അത് ഓരോ തരത്തിലാണ്. ചിലര്‍ മടി കാണിക്കും, അത്തരക്കാരോട് ഇഷ്ടം തോന്നാറില്ല. ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറയുന്നു.

ധനുഷ് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ജഗമേ തന്തിരത്തില്‍ വളരെ സുപ്രധാനമായ വേഷമാണ് ജോജു കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, ജൂണ്‍ 18ന് ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാമിലെത്തിയത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

2020 മെയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു. തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റഫോം വഴി റിലീസ് ചെയ്യുകയായിരുന്നു.

ധനുഷിന്റെ നാല്‍പതാം ചിത്രം എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്‌നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ്
ചിത്രത്തിന്റെ പശ്ചാത്തലം. ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Vijayasree Vijayasree :