എല്ലാവരെയും പോലെ താനും ഉക്രൈന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണ്; കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണവും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതിലാണ് തന്റെ പൂര്‍ണ്ണ ശ്രദ്ധയെന്ന് ആഞ്ജലീന ജോളി

എല്ലാവരെയും പോലെ താനും ഉക്രൈന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണെന്ന് ഹോളിവുഡ് താരവും യുഎന്‍എച്ച്സിആര്‍ പ്രതിനിധിയുമായ ആഞ്ജലീന ജോളി. കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും ആഞ്ജലീന പറയുന്നു.

‘യുഎന്‍എച്ച്സിആറിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ മേഖലയിലെ കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണവും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതിലാണ് എന്റെ പൂര്‍ണ്ണ ശ്രദ്ധ.’

‘അപകടത്തില്‍പ്പെട്ടവരുടെയും ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ തുടങ്ങുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്” എന്ന് ആഞ്ജലീന ജോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പോരാട്ടം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഉക്രൈന്‍. സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു ഉക്രൈന്റെ തീരുമാനമെന്നു വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശികളെ ഉള്‍പ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.

Vijayasree Vijayasree :