‘പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ’, എന്നൊന്നും രജനികാന്ത് അന്ന് പറഞ്ഞിരുന്നില്ല, മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കില്‍ ആ പേരുകള്‍ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരന്റെ കടമ കൂടിയാണെന്ന് ആലപ്പി അഷ്‌റഫ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് നാദിര്‍ഷയുടെ പുതിയ ചിത്രം ‘ഈശോ’. മതവികാരത്തെ വൃണപ്പെട്ടുത്തുന്നു എന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്.

മുമ്പ് രജനികാന്ത് ചിത്രത്തിന്റെ പേര് വിവാദമായതിനെ തുടര്‍ന്ന് മാറ്റിയ സംഭവം പങ്കുവച്ചു കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. നാന്‍ മഹാനല്ലൈ എന്ന സിനിമയുടെ പേര് നാന്‍ ഗാന്ധിയല്ലൈ എന്നായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആ പേരിനെ എതിര്‍ത്തതോടെ മാറ്റുകയായിരുന്നു.

‘പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ, ഞാന്‍ ഗാന്ധിജിയെ ഈ സിനിമയില്‍ മോശമായി ഒന്നും പറയുന്നില്ല’, എന്നൊന്നും ആ സിനിമയുടെ സംവിധായകന്‍ എസ്.പി. മുത്തുരാമന്‍ അന്ന് പറഞ്ഞില്ല. മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കില്‍ ആ പേരുകള്‍ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരന്റെ കടമ കൂടിയാണ് എന്നും ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷ്റഫിന്റെ വാക്കുകള്‍;

രജനികാന്തിന്റെ ഒരു സിനിമയുണ്ട് നാന്‍ മഹാനല്ലൈ എന്ന പേരില്‍. എന്നാല്‍ ആ ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് നാന്‍ ഗാന്ധിയല്ലൈ എന്നായിരുന്നു. തമിഴ്നാട് മുഴുവന്‍ ആ പേരിലുള്ള സിനിമയുടെ പോസ്റ്ററുകളും, പത്രപരസ്യങ്ങളും ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് ഇന്നും മനസില്‍ തെളിഞ്ഞു കിടപ്പുണ്ട്.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആ പേരിനെ എതിര്‍ത്തു. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസിനെ വേദനിപ്പിക്കുന്നതാണന്ന് അവര്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹത്തില്‍ അത് ചര്‍ച്ചയായി. ആരെയും വേദനിപ്പിക്കാന്‍ പറ്റില്ല എന്ന് സാക്ഷാല്‍ രജനികാന്ത്… അദ്ദേഹം വാശി പിടിച്ചില്ല.. ഉടന്‍ തീരുമാനമെടുത്തു, പേരു മാറ്റുക.

പോസ്റ്റര്‍ ഒട്ടിച്ച് പരസ്യം ചെയ്ത ചിത്രത്തിന്റെ പേര് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഉടന്‍ മാറ്റപ്പെട്ടു. നാന്‍ മഹാനല്ലൈ, എന്നാക്കി. ആറടി പോസ്റ്ററിന്റെ പുറത്ത് പേരിന്റെ ഭാഗത്ത് മാത്രം പുതിയ പേരിന്റെ സ്ലിപ്പ് ഒട്ടിച്ചത് ഇന്നും ഓര്‍മയിലുണ്ട്.

‘പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ, ഞാന്‍ ഗാന്ധിജിയെ ഈ സിനിമയില്‍ മോശമായി ഒന്നും പറയുന്നില്ല’, എന്നൊന്നും ആ സിനിമയുടെ സംവിധായകന്‍ എസ്.പി. മുത്തുരാമന്‍ അന്ന് പറഞ്ഞില്ല. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സഹോദര്യം നമ്മുടെ സുന്ദരമായ ജീവിതചര്യയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഒരു മതത്തിനേയും പരിഹസിക്കാന്‍ പാടില്ല.

എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ ശുദ്ധമായ ജീവവായു പോലെയാണ്, അവരുടെ സന്തോഷവും സംതൃപ്തിയും ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കില്‍ ആ പേരുകള്‍ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരന്റെ കടമ കൂടിയാണ്.

Vijayasree Vijayasree :