‘വിഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ മാറ്റിയില്ലെങ്കില്‍ പിണറായി വിജയന് മൂന്നാമതും ഗജകേസരി യോഗമുണ്ടാകും’; പ്രതികരണവും സംവിധായകന്‍ എ.കെ സാജന്‍

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ എ.കെ സാജന്‍. വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ പിണറായി വിജയന് മൂന്നാമതും ഗജകേസരി യോഗമുണ്ടാകും എന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.

”വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ അണികളോട് കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റുവാന്‍ ആവശ്യപ്പെടണം. കോണ്‍ഗ്രസ് കുറച്ച് കൂടി ഭൗതികമായി മുന്നേറണം. അല്ലെങ്കില്‍ പിണറായി വിജയന് മൂന്നാമതും ഗജകേസരി യോഗമുണ്ടാകും” എന്ന് എ.കെ സാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ.കെ സാജന്‍ ജോജു ജോര്‍ജിനൊപ്പം ഒരു പുതിയ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി യാത്ര ചെയ്യവെയാണ് വഴി തടയല്‍ സമരത്തിലകപ്പെട്ടതും ജോജു പരസ്യമായി പ്രതിഷേധിച്ചതും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്.

താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു. അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരന്‍ ന്യായീകരിച്ചു. സമരക്കാര്‍ക്കു നേരെ ചീറിപ്പാഞ്ഞതു കൊണ്ടാണ് വാഹനം തകര്‍ത്തതെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Vijayasree Vijayasree :