അജിത്തിന്റെ വീടിനു മുന്നില്‍ സ്ത്രീയുടെ ആത്മഹത്യ ശ്രമം; നാട്ടുകാര്‍ കൂടി തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു, കാരണം!

തമിഴ് നടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അജിത്തിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ വന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്യാനാണ് സ്ത്രീ ശ്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് കൂടി നിന്ന ജനങ്ങള്‍ തടയുകയും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ആയിരുന്നു. വൈകാതെ തന്നെ പോലീസി സ്ഥലത്തെത്തി സ്ത്രീയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

ഫര്‍സാന എന്ന നഴ്സ് ആണ് അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ. കഴിഞ്ഞ വര്‍ഷം അജിത്തും ശാലിനിയും ഫര്‍സാന ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ഒരുപാട് ആരാധിക്കുന്ന നടനെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ ഫര്‍സാന ഇരുവരുടെയും വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ എടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു.

ആശുപത്രില്‍ വന്ന ആളുടെ സ്വകാര്യത നശിപ്പിച്ചു എന്നും, അത് മാനേജ്മെന്റ് നിയമത്തിന് എതിരാണെന്നും പറഞ്ഞ് കൊണ്ട് ഫര്‍സാനയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. സംഭവ ശേഷം ഫര്‍സാന ജോലിയില്‍ തിരിച്ചു കയറാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. അജിത്തിനെയും ശാലിനിയെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാനും ഇവര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

അജിത്ത് ഒരു വാക്ക് പറഞ്ഞാല്‍ തനിയ്ക്ക് ജോലിയില്‍ തിരിച്ച് കയറാന്‍ കഴിയും എന്നാണ് ഫര്‍സാന പറയുന്നത്. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന സ്ത്രീയാണ് ഫര്‍സാന. അജിത്തുമായി ബന്ധപ്പെട്ട പലരുമായും താരത്തെ നേരില്‍ കണ്ട് സംസാരിക്കാന്‍ ഫര്‍സാന ശ്രമിച്ചിരുന്നു.

എന്നാല്‍ ഒരിക്കല്‍ പോലും അവരെ കാണാന്‍ അജിത്ത് കൂട്ടാക്കിയില്ല. ഫര്‍സാനയ്ക്കും മാനേജ്മെന്റിനും തമ്മില്‍ മറ്റെന്തോ പ്രശ്നം ഉള്ളത് കാരണമാണ് ഇക്കാര്യത്തില്‍ ആശുപത്രി മാനേജ്മെന്റ് ഇത്ര കടുപ്പിച്ച തീരുമാനം എടുത്തത് എന്നും പറയപ്പെടുന്നു. എന്തായാലും വിഷയത്തില്‍ ഇതുവരെയും അജിത്ത് ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

Vijayasree Vijayasree :