നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍…; കുറിപ്പുമായി അഹാനകൃഷ്ണ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അഹാന കൃഷ്ണ. സോഷയ്ല്‍ മീഡിയയില്‍ സജീവനമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. മാത്രമല്ല, സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള താരം ഇപ്പോഴിതാ കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്.

‘വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ? നമ്മുടെ സംസ്ഥാനത്തെങ്കിലും? അതോ ഞാന്‍ ആഗ്രഹിക്കുന്നത് കൂടുതലാണോ’ എന്നാണ് അഹാന കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനമനുഭവിച്ച കൈതോട് സ്വദേശിനി വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ മരിച്ച നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ പരാതിയില്ലായിരുന്ന കിരണ്‍ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡല്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തില്‍ മാനസിക പീഡനമായിരുന്നെങ്കില്‍ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Vijayasree Vijayasree :