ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു; കീശയില്‍ കാശും ഉണ്ടായിരുന്നില്ല, ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയെന്ന് ചാക്കോച്ചന്‍

മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ നിന്നും ഒരു ഇടവെളയെടുത്ത താരം കുറച്ച് നാളുകള്‍ക്ക് ശേഷം ശക്തമായ ഒരു തിരിച്ചു വരവാണ് നടത്തയിത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

‘ഈയടുത്ത് മാസ്‌കും തൊപ്പിയും വെച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.

ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കൈയില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Vijayasree Vijayasree :