‘ ദി പ്രീസ്റ്റ്’ ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണ്, ഒരു ചരിത്രമാണ്; പടം കാണാന്‍ പോയപ്പോള്‍ കണ്ണു നിറഞ്ഞ കഥ പറഞ്ഞ് ജൂഡ് ആന്റണി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ് റിലീസിന് എത്തിയത്. ഒരു ദിവസം കൊണ്ടു തന്നെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാന്‍ പോയപ്പൊള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്‍്‌റണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ എന്നാണ് ജൂഡ് പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ.
ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ. തിയേറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്‌ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്‌ളോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക.

ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ചു മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചു വീട്ടില്‍ എത്തിയോ എന്നു ചോദിച്ചതൊക്കെ ചെറിയ അനുഭവം. അത്രയും കരുതലുള്ള മനുഷ്യന്‍ തന്റെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന സിനിമയെ എന്തു മാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ത്ത്, ആന്റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂള്‍ ആയി ഇരിക്കുന്നത് എന്ന്.

പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്‍. ഈ സിനിമ തിയേറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രെസ്സ് മീറ്റില്‍ ചേട്ടന്‍ പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണു , ഒരു ചരിത്രമാണ്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാ നടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്. എന്നായിരുന്നു പോസ്റ്റ്.

ഇതുവരെ കാണാത്ത പുത്തന്‍ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.

ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്. ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഫിന്‍ ടി ചാക്കോ ആണ്.

Vijayasree Vijayasree :