275 ദിവസത്തെ ‘ക്വാറന്റൈനു’ ശേഷം വീടിനു പുറത്തിറങ്ങി മമ്മൂട്ടി

‘പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് കഴിഞ്ഞു മാര്‍ച്ച് 5 ന് വീട്ടിലേയ്ക്ക് കയറിയ മമ്മൂട്ടി നീണ്ട 275 ദിവസത്തിന് ശേഷം വീടിന്റെ പുറത്തിറങ്ങി. കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലായിരുന്നു ഈ ദിവസങ്ങളത്രയും. പുറത്തിറങ്ങിയ മമ്മൂട്ടി കലൂര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ കടയില്‍ നിന്നു മധുരമില്ലാത്ത ചൂടു കട്ടന്‍ചായയും കുടിച്ച ശേഷമാണ് തിരിച്ചു പോയത്. രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണു മൂവരും കാറില്‍ക്കയറിയത്.

‘വാക്‌സിന്‍ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം’ എന്നാണു സിനിമാലോകം പറഞ്ഞിരുന്നത്. ജിമ്മില്‍പ്പോകാനോ നടക്കാനോ പോലും പുറത്തിറങ്ങാതെ പൂര്‍ണ ഗൃഹവാസത്തിലായിരുന്നു.

അദ്ദേഹത്തിന്റെ പേര്‍സണല്‍ കോസ്റ്റ്യൂമര്‍ അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെയായിരുന്നു മമ്മൂട്ടി ആശംസ അറിയിച്ചത്. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വായിക്കാന്‍ മാറ്റിവെച്ച പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തും വീട്ടുമുറ്റത്തെത്തിയ പക്ഷികളുടെ ഫോട്ടോയെടുത്തുമായിരുന്നു ഈ ദിവസങ്ങള്‍ കടന്നു പോയതെന്ന് മമ്മൂട്ടി പറഞ്ഞു. ഇനി 10 നു വോട്ടു ചെയ്യാന്‍ പോകുന്ന താരം ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേയ്ക്കും തിരിച്ചെത്തും. 
about mammootty

Noora T Noora T :