സിദ്ധാര്‍ത്ഥ് സ്‌കൂളില്‍ പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും; തന്നെ പരിഹസിച്ച ബിജെപി അംഗത്തിന് ചുട്ട മറുപടി നല്‍കി താരം

കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലപാടെടുത്ത നടനാണ് സിദ്ധാര്‍ഥ്. അതുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിലും സിദ്ധാര്‍ഥ് പ്രതികരിച്ചിരുന്നു. ഡല്‍ഹി പോലീസിനെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ദിഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നുമാണ് സിദ്ധാര്‍ഥ് വ്യക്തമാക്കിയത്. നടനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടനവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു. അക്കൂട്ടത്തില്‍ തന്നെ രൂക്ഷമായി പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍.

ബി.ജെ.പി. ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റിയിലെ അംഗമായ കരുണ ഗോപാലാണ് സിദ്ധാര്‍ഥിനെ പരിഹസിച്ചത്. ‘ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും? ഇയാള്‍ വാസ്തവവിരുദ്ധവും പ്രകോപനകരവുമായ കാര്യങ്ങളാണ് എഴുതാറുള്ളത്’- എന്നുമായിരുന്നു കുറിപ്പ്. തൊട്ടുപിന്നാലെ സിദ്ധാര്‍ഥ് മറുപടിയുമായി രംഗത്തെത്തി.

ഈ സ്ത്രീ 2009-ല്‍ ഐ.എസ്.ബിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ ജയപ്രകാശ് നാരായണനൊപ്പം പങ്കെടുക്കാന്‍ എന്നോട് മാസങ്ങളോളം തുടരെ തുടരെ ആവശ്യപ്പെട്ടു. ഞാന്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ബിരുദാനന്തര ബിരുദമുണ്ടായിരുന്നു.

എന്തുതന്നെയായാലും അവര്‍ സത്യസന്ധതയും ഓര്‍മശക്തിയും മാസ്റ്റര്‍ക്ക് പണയം വച്ചു എന്നും സിദ്ധാര്‍ഥ് കുറിച്ചു. 2013-ല്‍ മകന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യണമെന്ന് അപേക്ഷിച്ച് കരുണ അയച്ച ഒരു മെയിലിന്റെ ചിത്രവും സിദ്ധാര്‍ഥ് ഇതോടൊപ്പം പങ്കുവച്ചു. നിങ്ങളാണ് ഇത് തുടങ്ങിയത് ഇത് അവസാനിപ്പിക്കുന്നു. സവര്‍ക്കര്‍ ഓ സവര്‍ക്കര്‍.’ സിദ്ധാര്‍ഥ് കുറിച്ചു.

Vijayasree Vijayasree :