ടെലിഗ്രാമിലൂടെ ‘വെള്ളം’ കണ്ടവര്‍ ക്ഷമ ചോദിച്ച് പണം അക്കൗണ്ടിലേയ്ക്ക് അയച്ചു തന്നു

ലോക്ഡൗണിന് ശേഷം ആദ്യമായി തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രമാണ് വെള്ളം. ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുക്കെട്ടിലെത്തിയ വെള്ളത്തിന് വന്‍ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടെലിഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് കണ്ടത്. ഇതിനെതിരെനിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്‍കിയ പരാതിയിലാണ് നടപടി.

അതിനിടെ നിര്‍മാതാക്കളുടെ വേദന തിരിച്ചറിഞ്ഞ ഏതാനും പേര്‍ അക്കൗണ്ടില്‍ ടിക്കറ്റ് തുക നിക്ഷേപിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതില്‍ ക്ഷമ ചോദിച്ചായിരുന്നു പണം അക്കൗണ്ടിലിട്ടത്. അതേസമയം ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ശനിയാഴ്ച കൊച്ചി കലൂരുള്ള ഒരു സ്ഥാപനത്തില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി. ഇതിന്റെ വീഡിയോ സഹിതമാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിര്‍മാതാക്കള്‍ പരാതി നല്‍കിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ഫ്രണ്ട്ലി പ്രോഡക്ഷന്‍സിന്റ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്. കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം തിരികെ വരാന്‍ ഏറെ നഷ്ട്ടങ്ങള്‍ സഹിച്ചു തീയറ്ററില്‍ എത്തിച്ച ചിത്രമാണ് ‘വെള്ളം ‘. നിലവില്‍ 180 ലേറെ തീയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോളാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Vijayasree Vijayasree :