സിനിമാ പഠനത്തിന് സ്വീധീനം ചെലുത്തിയത് ഐഎഫ്എഫ്‌കെ; ഓര്‍മ്മകള്‍ പങ്കിട്ട് സക്കരിയ

ഐ.എഫ്.എഫ്.കെയെകുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനിടെ, ഐ.എഫ്.എഫ്.കെ തന്റെ വ്യക്തിപരമായ ഉത്സവമായാണ് കണക്കാക്കാറെന്ന് സംവിധായകന്‍ സക്കരിയ. ഐ.എഫ്.എഫ്.കെയാണ് തന്റെ സിനിമാ പഠനത്തിന് സ്വാധീനം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് വരെ നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് ആകെ തിയറ്ററില്‍ പോയി കണ്ടത്. 2005ല്‍ ആദ്യമായി ഐ.എഫ്.എഫ്.കെയ്ക്ക് പോയി തുടങ്ങിയപ്പോള്‍ മുതലാണ് വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ കണ്ട് തുടങ്ങിയതെന്നും വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ലോക സിനിമകള്‍ കണ്ട് തുടങ്ങിയതെന്നും സക്കരിയ പറയുന്നു.

എല്ലാ തവണയും ഐ.എഫ്.എഫ്.കെ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു പുതിയ ചിത്രത്തിനായുള്ള ത്രെഡും മനസില്‍ കൊരുത്തുകൊണ്ടായിരിക്കും തിരിച്ച് വരിക. തിരുവനന്തപുരത്തെ കൈരളി, ടാഗോര്‍ നികേതന്‍ പോലുള്ള വേദികള്‍ എപ്പോഴും പുതിയ സിനിമാ കൂട്ടങ്ങളെ സമ്മാനിക്കും. 25ാമത്തെ ഫെസ്റ്റിവല്‍ വരെ ഷൂട്ടിങ്ങ് കാരണം രണ്ടോ മൂന്നോ ഫെസ്റ്റിവലുകളേ നഷ്ടപ്പെട്ടിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ആദ്യ ചിത്രം ഐ.എഫ്.എഫ്.കെ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയും അതിന് പുരസ്‌കാരം ലഭിച്ചതിന്റെയും സന്തോഷവുമുണ്ട്. ലോകത്തിലെ മികച്ച ഫെസ്റ്റിവലുകളില്‍ ഒന്നായി ഐ.എഫ്.എഫ്.കെ മാറട്ടെ എന്ന് ആശംസിക്കുന്നതായും സക്കരിയ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ചയാണ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി നടക്കുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

Vijayasree Vijayasree :