ലൊക്കേഷനില്‍ വെച്ച് ഭക്ഷണ കാര്യത്തില്‍ കളിയാക്കിയ നിര്‍മ്മാതാവിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് മമ്മൂട്ടി!

ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയോളം സമയം കണ്ടെത്തുന്ന താരം വേറെയുണ്ടാവില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സമയം വര്‍ക്കൗട്ടിന് വേണ്ടി ചെലവഴിച്ച താരം കൂടിയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ശരീര സംരക്ഷണം പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല സിനിമാ ലോകത്തും ചര്‍ച്ചാ വിഷയമാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെ പിന്തുണച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ രാജീവ് പിള്ള. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ് പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം രാജീവ് പിള്ളയും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ സംഭവമാണ് നടന്‍ പങ്കുവെച്ചത്. ‘വളരെ രസകരമായ സിനിമയായിരുന്നു പതിനെട്ടാം പടി. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ മമ്മൂക്കയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ ജിമ്മിലാണ് വര്‍ക്കൗട്ടിന് എത്തുന്നത്. സിനിമ ചിത്രീകരണ വേളയിലും അദ്ദേഹം ഭക്ഷണക്രമത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ല. കൃത്യമായ ഡയറ്റ് തന്നെയാണ് അദ്ദേഹം ഫോളോ ചെയ്യാറുള്ളത്. ലൊക്കേഷനില്‍ അദ്ദേഹത്തിന് വീട്ടില്‍ നിന്നാണ് ഭക്ഷണം കൊണ്ടു വരുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മിതമായ ഭക്ഷണക്രമമാണ് താനും പിന്തുടരുന്നത്.

ഞങ്ങളുടെ നിര്‍മ്മാതാവ് വളരെ ഭക്ഷണപ്രിയനായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. അപ്പോള്‍ പിന്തുണയുമായി മമ്മൂക്ക എത്തി. നല്ല ശരീരം ലഭിക്കാന്‍ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ ആ വാക്കുകള്‍ തന്നെ വളരെയധികം സന്തുഷ്ടവാനാക്കിയെന്നും രാജീവ്പിള്ള പറയുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നുണ്ടായിരുന്നു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് തന്നെ താന്‍ ഇത് പറഞ്ഞിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു’വെന്നും നടന്‍ പറയുന്നു.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രാജീവ് പിള്ള. പ്രളയകാലത്ത് സ്വന്തം കല്യാണം വരെ മാറ്റി വെച്ച് നടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. സ്വന്തം നാടായ തിരുവല്ല നന്നൂരിലെ പല സ്ഥലങ്ങളിലും വെള്ളംകയറി നശിച്ചപ്പോള്‍ മറ്റാെന്നും ചിന്തിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങുകയായിരുന്നു. രാജീവിന്റെ വിവാഹം നടക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്.

‘എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തില്ല, കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പലര്‍ക്കും മരുന്നുകള്‍ അത്യാവശ്യമായിരുന്നു. ഞാന്‍ ചെയ്തത് ഹീറോയിസമല്ല കടമ മാത്രമാണെന്നും വിവാഹത്തെക്കാള്‍ പ്രാധാന്യം ഈ ദുരന്തത്തിന് നല്‍കുന്നുവെന്നും രാജീവ് പിള്ള വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :