വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; അസ്വാഭാവികത ഇല്ല, അര്‍ജുനും സോബിയ്ക്കും എതിരെ കേസ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറായിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സിബിഐ സംഘം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സാക്ഷിയായി രംഗത്ത് എത്തിയ സോബിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല.

തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്. കള്ളകടത്ത് സംഘം ബാലഭാസ്‌ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാല്‍ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ വേണ്ടിവന്നാല്‍ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Vijayasree Vijayasree :