ഇടതുകാല്‍ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി, എല്ലാവരും പ്രാര്‍ത്ഥിക്കണം; ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും ഡാന്‍സറും കൂടിയാണ് താരം. ഹിന്ദി ബിഗ് ബോസ് സീസണ്‍ 12 ല്‍ എത്തിയതോടെ താരം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചും ബിഗ് ബോസ് ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇതേക്കുറിച്ച് പറഞ്ഞത്.

ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ശ്രീശാന്ത് പറയുന്നു. ഇടതുകാല്‍ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. ജീവിതത്തില്‍ താന്‍ കണ്ട ശക്തയായ സ്ത്രീയാണ് അമ്മ. അമ്മയ്ക്കു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. ബിഗ് ബോസില്‍ വിന്നറായില്ലെങ്കിലും സങ്കടമില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. കാരണം വലിയ അനുഭവമാണ് ലഭിച്ചത്. കൂടാതെ സല്‍മാന്‍ ഭായിയുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞെന്നും ശ്രീശാന്ത് പറഞ്ഞു. കപ്പടിക്കാത്തതില്‍ വിഷമമില്ലെന്നും ബിഗ് ബോസ് ഹൗസിലെ പ്രശ്‌നക്കാരനായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് സീസണ്‍ 12 ലെ റണ്ണറപ്പായിരുന്നു ശ്രീശാന്ത്. നടി ദീപിക കക്കര്‍ ആയിരുന്നു വിജയ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ക്രിക്കറ്റാണോ സിനിമയാണോ ഇഷ്ടം എന്ന ചോദ്യത്തിന് സിനിമയെക്കാളും ക്രിക്കറ്റിനേക്കാളും കൂടുതല്‍ ഇഷ്ടം ലൈഫാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എനിക്ക് ലൈഫാണ് ഇഷ്ടം. ദിപു ചേട്ടനും മധു ചേട്ടനും ബന്ധുക്കളും സിനിമയിലുണ്ടല്ലോ. അങ്ങനെയാണ് സിനിമയില്‍ ഒരു കൈ നോക്കിയത്. ഇപ്പോള്‍ രണ്ടു സിനിമ തീര്‍ക്കാനുണ്ടെന്നും താരം പറഞ്ഞു.

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേയ്ക്ക് ശ്രീശാന്ത് തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. 2013 ഐപിഎല്ലിലെ വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിലെ പ്രധാന പേസറായി 37ാം വയസ്സില്‍ കേരളത്തിന്റെ സ്വന്തം ശ്രീ മടങ്ങിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആന്ധ്രക്കെതിരെ ലെഗ് സ്പിന്നറായി എത്തിയ ശ്രീശാന്തിന് അഭിനന്ദന പ്രവാഹമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ താരം 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഡല്‍ഹിക്കെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആന്ധ്ര ഓപ്പണര്‍ അശ്വിന്‍ ഹെബ്ബാറിനെയാണ് സ്പിന്നര്‍ ശ്രീശാന്ത് പുറത്താക്കിയത്. വിഷ്ണു വിനോദാണ് ക്യാച്ചെടുത്തത്. മത്സരത്തില്‍ കേരളം പരാജയപ്പെട്ടു. ആറ് വിക്കറ്റിനായിരുന്നു തോല്‍വി.

‘ ഐ.പി.എല്ലില്‍ ചില ടീമുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ ടീമിനായുള്ള പെര്‍ഫോമന്‍സ് അനുസരിച്ചാകും സെലക്ഷന്‍. പിന്നെ വലിയൊരു ആഗ്രഹമുണ്ട്. 2023 ലെ ലോകകപ്പ് കളിക്കണം. കപ്പടിക്കണം. അതുമായി വിരമിക്കണം. അതുവരെ ഞാന്‍ നിര്‍ത്താതെ കളിക്കും. കളിച്ച രണ്ടു ലോകകപ്പുകളും എനിക്ക് നേടാന്‍ കഴിഞ്ഞു. ഓരോ മാച്ചും ഓരോ ബോളും എന്‍ജോയ് ചെയ്യാനാണ് ശ്രമം’എന്നും താരം പറയുന്നു. കാലില്‍ അടക്കം 12 സര്‍ജറികള്‍ കഴിഞ്ഞാണ് കളി തുടങ്ങിയിരിക്കുന്നത്. ചിലപ്പോള്‍ വേദന തോന്നും. എന്നാലും അത് സുഖകരമായ വേദനയാണ്. മാറി നിന്നിരുന്ന കാലത്തും ഫിറ്റ്‌നെസ് ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോഴും അത് പ്രധാനമാണല്ലോ. അതിപ്പോള്‍ ഗുണകരമായി എന്നും ശ്രീശാന്ത് പറയുന്നു

newsdesk :