‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു’; മുന്നറിയിപ്പ് നല്‍കിയവരോട് നന്ദി പറഞ്ഞ് സാബുമോന്‍

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ രീതിയില്‍ പിശകുണ്ടെന്നും മൂന്ന് കാറുകളുമായി വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ക്ക് വൈറ്റിലയിലെത്തുമ്പോള്‍ മെട്രോ പാലത്തിനടുത്ത് തല കുനിക്കേണ്ടി വരുമെന്നും പറഞ്ഞ പൊതുപ്രവര്‍ത്തകന്‍ ബെന്നി ജോസഫ് പറഞ്ഞതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഇത് സംബന്ധിച്ച് ഇറങ്ങിയത്. ഇപ്പോഴിതാ വൈറ്റില മേല്‍പാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോള്‍ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് പറയുകയാണ് നടന്‍ സാബുമോന്‍. ‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.’സാബുമോന്‍ പറയുന്നു.

വൈറ്റില പാലം ഉദ്ഘാടനം കഴിഞ്ഞ ശേഷം വളരെ സുഗമമായി തന്നെ കണ്ടെയ്‌നര്‍ ലോറി കടന്നു പോകുന്ന വീഡിയോ ബെന്നി ജോസഫിന് കിട്ടിയ മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയത്. സിനിമാ സീരിയല്‍ താരങ്ങളും ഇത്തരത്തില്‍ ട്രോള്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. നടന്മാരായ ഹരീഷ് പേരടിയും സാബുമോന്‍ അബ്ദുസമദും ഇത്തരത്തില്‍ വന്നിരുന്നു.

ഇപ്പോഴിതാ സാബുമോന്റെ പുത്തന്‍ ഫേസ്ബുക്ക് വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. വൈറ്റില മേല്‍പ്പാലത്തിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ സാബുമോന്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. ഉദ്ഘാടനത്തിന് മുന്‍പ് തന്നെ പാലം തുറന്ന് കൊടുത്തതിന്റെ പേരില്‍ ആരോപണ വിധേയമായ വിഫോര്‍ കൊച്ചി ടീമിനെയും പരോക്ഷമായി സാബുമോന്‍ വിമര്‍ശിച്ചിട്ടുണ്ട്.

newsdesk :