നൂറു ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട്; അധിക പ്രദര്‍ശനങ്ങള്‍ക്ക് അനുമതി

വിവാദങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കുന്നതിനിടെ സിനിമ തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കുമെന്ന തീരുമാനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കിയിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ തിയേറ്ററുകള്‍ക്ക് അധിക പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്‌യുടെ ‘മാസ്റ്ററും’ ചിമ്പുവിന്റെ ‘ഈശ്വരനും’ തീയേറ്ററുകളിലേയ്ക്ക് കാണികളെ എത്തിക്കുമെന്നാണ് പ്രതീക്ഷ. സിനിമ തുടങ്ങും മുന്‍പ് കോവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കണം. ഓണ്‍ലൈന്‍ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പ്രവേശനാനുമതി നല്‍കിരിക്കുന്നത്.

നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നൂറ് ശതമാനം പ്രവേശനാനുമതിയോടെ തീയറ്ററുകള്‍ തുറക്കുന്നത്. ഇതിന് പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും അല്ലാതെയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നൂറ് ശതമാനം പ്രദര്‍ശനാനുമതി അനുവദിച്ചത് ശരിയല്ലെന്ന അഭിപ്രായം വിജയ് ആരാധകരും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഒരു ഡോക്ടര്‍ എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചത്. മാസ്‌ക്ക്, സാനിറ്റൈസര്‍, എന്നിവടയോടൊപ്പം മാത്രമായിരിക്കും തിയറ്ററുകളില്‍ പ്രവേശനം. ചിത്രങ്ങള്‍ക്ക് മുന്‍പ് കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.





Noora T Noora T :