മലയാള സിനിമയുടെ ആമിര്‍ ഖാന്‍ ആണ് കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ അങ്ങേയറ്റം കൈയൊതുക്കത്തോടെ കാണികളെ പിടിച്ചിരുത്തി

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ചിത്രത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ നായാട്ട് സിനിമയിലെ നടന്‍ കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

മലയാള സിനിമയുടെ ആമിര്‍ ഖാന്‍ ആണ് കുഞ്ചാക്കോ ബോബന്‍. 1997 ല്‍ തിരുവനന്തപുരം കൃപ തിയേറ്ററില്‍ അനിയത്തിപ്രാവ് കണ്ട് ഒരു ‘പുതിയ ചോക്ലേറ്റ് ഹീറോയെ’ അസൂയയോടെ നോക്കിയത് ഇന്നും ഓര്‍മ്മയുണ്ട്. 2021 ല്‍ നായാട്ട് കണ്ടപ്പോഴാണോര്‍ത്തത് കുഞ്ചാക്കോ ബോബന്‍ എന്തൊരു അസാധ്യ നടനായാണ് വളര്‍ന്നത് എന്ന്.

നായാട്ടിലെ മറ്റു കഥാപാത്രങ്ങളെ പോലെ ആയിരുന്നില്ല, സി പി ഓ പ്രവീണ്‍ മൈക്കിള്‍. തന്റെ കൂടെ തന്നെ ഉള്ള മറ്റു രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ പോലെ ലൗഡ് ആയി പെര്‍ഫോം ചെയ്യാനുള്ള സാധ്യത പ്രവീണിനുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ കൂടെയുള്ള രണ്ടു പേരുടെ സംഘര്‍ഷങ്ങളിലും വേദനകളിലും കൂടെ നില്‍ക്കാനും ഏത് അവസ്ഥയിലും അവരെ ചേര്‍ത്തു നിര്‍ത്തി കൂടെ കൊണ്ട് പോകാനും പ്രവീണിനായി.

ഇതിനൊപ്പം തന്നെ അയാളുടെ സ്വപനങ്ങളും പ്രതീക്ഷകളും നിരാശകളും ആശങ്കകളും നിസ്സഹായതയുമെല്ലാം വളരെ പതിഞ്ഞു അതെ സമയം തന്നെ ആഴത്തില്‍ കാണികളിലേക്കെത്തിക്കണമായിരുന്നു. ഒരു നടനെ സംബന്ധിച്ച് അതൊട്ടും എളുപ്പമല്ല, ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാല്‍ ആ കഥാപാത്രവും സിനിമയും തന്നെ കൈവിട്ട് പോകും.

അവിടെ കുഞ്ചാക്കോ ബോബന്‍ അങ്ങേയറ്റം കൈയൊതുക്കത്തോടെ കാണികളെ പിടിച്ചിരുത്തി കൊണ്ട് തന്നെ ആ കഥാപാത്രമായി സിനിമയെ മുന്നോട്ട് നയിച്ചു. അയാള്‍ അമ്മയുടെ വസ്ത്രങ്ങള്‍ കഴുകിയിടുന്ന രംഗമുണ്ട്.

നായിട്ടില്‍..ഭയങ്കര ലൗഡ് ആയി എടുത്ത് കാണാന്‍, ഒരുപക്ഷെ മറ്റൊരു രീതിയില്‍ ആഘോഷിക്കാന്‍ പാകത്തിനുള്ള ആ രംഗവും ഇതേ പതിഞ്ഞ താളത്തിലാണ് അയാള്‍ ചെയ്യുന്നത്. സഹപ്രവര്‍ത്തകയോട് അയാള്‍ പിന്നീട് കാണിക്കുന്ന പരിഗണന ഇതിന്റെ തുടര്‍ച്ചയാണ്.
24 വര്‍ഷമായി മലയാളികളുടെ മുന്നില്‍ അയാളുണ്ട്. ഒരു കാലത്തെ പെണ്‍കുട്ടികളുടെ പ്രിയപ്പെട്ട കാമുകനായി വന്നു നമുക്ക് മുന്നില്‍ വന്നയാളാണ്.

ഇതിനിടക്ക് ട്രാഫിക്കിലൂടെ ഹൌ ഓള്‍ഡ് ആര്‍ യു വിലൂടെ, സ്പാനിഷ് മസാലയിലൂടെ വിശുദ്ധനിലൂടെ ഒക്കെ തന്നിലെ നടന്റെ വ്യത്യസ്തതകള്‍ അവതരിപ്പിച്ച് അയാള്‍ കയ്യടി വാങ്ങി. അഞ്ചാം പാതിരയും നിഴലും അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. 24 വര്‍ഷത്തെ കരിയറില്‍ ഇദ്ദേഹത്തിലെ നടന്റെ സാധ്യതകളുടെ ഒരംശം മാത്രമേ ഈ സിനിമകള്‍ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നും.

വളരെ മസ്‌കുലിന്‍ ആയ, വില്ലനിസ്റ്റിക് ആയ കുഞ്ചാക്കോ ബോബനെയും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ട്. നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി അയാളിലെ നടനെ ഉപയോഗിക്കാന്‍ മലയാള സിനിമക്ക് വരും കാലങ്ങളില്‍ സാധിക്കട്ടെ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

Vijayasree Vijayasree :