‘ഇരുണ്ട കാലത്തെ വീണ്ടും വിഷാദമാക്കുന്ന വേര്‍പാട്’; അടുത്തൊന്നും ഇതുപോലൊരു വേര്‍പാട് എന്നെ ഉലച്ചിട്ടില്ലെന്ന് മമ്മൂട്ടി

സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചത്. വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാള സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഈറന്‍സന്ധ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി കുട്ടിക്കാനത്തേക്ക് പോകുമ്പോള്‍ കാറില്‍ ഡെന്നിസും ഉണ്ടായിരുന്നുവെന്ന് മമ്മൂട്ടി ഓര്‍ക്കുന്നു. നിറക്കൂട്ടിന്റെ കഥ പറയാനായിരുന്നു ആ വരവ്.

പുറകില്‍ ബെഡൊക്കെയുള്ള ഒരു കാറിലായിരുന്നു യാത്ര. ഈറന്‍സന്ധ്യ ഡെന്നിസിന്റെ കഥയില്‍ ജോണ്‍പോളായിരുന്നു തിരക്കഥ.1985 കാലം. കഥയുടെ പരിണാമങ്ങളിലാണ് ഡെന്നിസിന്റെ വിരുത്.

നിറക്കൂട്ടിലെ രവിവര്‍മയെ ഹെയര്‍പിന്‍ വളവുകള്‍ കയറിയിറങ്ങിയ യാത്രയിലൂടെ എനിക്കു മുന്നില്‍ വിടര്‍ത്തിയിട്ടു. കഥാപാത്രങ്ങളുടെ കരുത്ത് നമ്മെ വിസ്മയിപ്പിക്കും. ന്യൂഡല്‍ഹിയിലെ ‘ജികെ’ എന്ന നായകന്‍ ക്രെച്ചസിലാണ് നടക്കുന്നത്. ദിനരാത്രങ്ങളില്‍ നായകന്‍ ആദ്യം ജയില്‍ ചാടുന്നു. ഫോര്‍മുലകളെ ബ്രേക്ക് ചെയ്യുന്ന ഒരു രീതിയുണ്ട് ഡെന്നിസിന്.

ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത് ഡിസൈനര്‍ ഗായത്രി അശോകിനൊപ്പമാണ്. കൂടെവിടെയുടെ ഡിസൈനും മറ്റും അശോകായിരുന്നു. സിനിമയും കഥകളും സ്വപ്നങ്ങളും പങ്കുവച്ച ഒരു സാഹോദര്യമായിരുന്നു അത്.

ഡെന്നിസിന്റെ സംഭാഷണങ്ങള്‍ കൃത്യമായ മീറ്ററിലാകും എപ്പോഴും.പത്മരാജന്‍, എംടി തുടങ്ങി തിരക്കഥയിലും സിനിമയിലും മാന്ത്രികത സൃഷ്ടിച്ച വലിയ എഴുത്തുകാര്‍ക്കു ശേഷം ഡെന്നിസിന്റെ കടന്നുവരവ് മലയാള സിനിമയ്ക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ചു.

ന്യൂഡല്‍ഹി, നിറക്കൂട്ട് തുടങ്ങി ഞാനും ജോഷിയും ഡെന്നിസും നിര്‍മാതാവ് ജോയ് തോമസും ചേര്‍ന്നൊരു കൂട്ടുകെട്ട്. ന്യൂഡല്‍ഹി റിലീസായ ദിവസം ഞങ്ങള്‍ കശ്മീരില്‍ നായര്‍സാബിന്റെ ഷൂട്ടിലാണ്. നാട്ടിലേക്ക് വിളിച്ചിട്ട് ഫോണൊന്നും കിട്ടുന്നില്ല.

ഒടുവില്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കിട്ടിയപ്പോള്‍ നാട്ടിലെ തിയറ്ററുകളില്‍ പൂരപ്പറമ്പിലെ തിരക്കാണെന്നറിഞ്ഞു. അന്ന് ആ തണുപ്പില്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. ഇടയ്‌ക്കെപ്പോഴോ എഴുത്തിലെ സജീവതയില്‍ നിന്ന് ഡെന്നിസ് മാറി നടന്നു.

സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഒന്ന് രണ്ട് കഥകള്‍ പറഞ്ഞിരുന്നു. അടുത്തൊന്നും ഇതുപോലൊരു വേര്‍പാട് എന്നെ ഉലച്ചിട്ടില്ല. ഇരുണ്ട കാലത്തെ വീണ്ടും വിഷാദമാക്കുന്ന വേര്‍പാട്.

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും, നിത്യശാന്തി നേരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.

Vijayasree Vijayasree :