തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു ഓക്‌സിജന്‍ വാര്‍ഡ് പൂര്‍ണ്ണമായി സ്‌പോണ്‍സര്‍ ചെയ്ത് സുരേഷ് ഗോപി

കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ് രാജ്യം. ഓക്‌സിജന്‍ കിട്ടാതെ നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. ഇപ്പോഴിതാ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു ഓക്‌സിജന്‍ വാര്‍ഡ് പൂര്‍ണ്ണമായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ് സുരേഷ് ഗോപി.

എട്ടുമാസത്തിനുള്ളിലാണ് പദ്ധതി യഥാര്‍ഥ്യമാക്കിയത്. കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിന്‍ഡര്‍ മുഖേനയാണ് ഇവിടെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്. ‘പ്രാണ’ പദ്ധതി നടപ്പാക്കിയതു വഴി കോവിഡ് വാര്‍ഡില്‍ വേഗം ഓക്‌സിജന്‍ ലഭ്യമാക്കാനായി.

ഇപ്പോള്‍ മെഡിക്കല്‍ കോളേജ് പണംമുടക്കി വാങ്ങുന്ന ഓക്‌സിജനാണ് പദ്ധതിവഴി രോഗികള്‍ക്ക് നല്‍കുന്നത്. ഓക്‌സിജന്‍ നിര്‍മാണപ്ലാന്റിന്റെ പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും. ഇതോടെ ഓക്‌സിജന്‍ ഈ പ്‌ളാന്റില്‍നിന്ന് ലഭ്യമാക്കും.

സംസ്ഥാനത്താദ്യമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയായത്. ആറുവാര്‍ഡുകളില്‍ 500 കട്ടിലുകളിലാണ് പദ്ധതിവഴി ഓക്‌സിജന്‍ എത്തിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇത് വിഭാവനംചെയ്തത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള ചെലവ് 12,000 രൂപയാണ്. കോവിഡ് മുക്തരായവര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പദ്ധതിയില്‍ പങ്കാളികളായി.

Vijayasree Vijayasree :