ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന്, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ഫോട്ടോ സഹിതം വാര്‍ത്ത വന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. കലോത്സവ വേദിയില്‍ നിന്നുമാണ് സുരഭി ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.

വിഎച്ച്എസ്ഇ കലോത്സവ വേദിയില്‍ നിന്ന് തന്നെ അഭിനയ ലോകത്തേക്ക് കൊണ്ടുവന്നത് സംവിധായകന്‍ ജയരാജ് സാറാണ് എന്നാണ് സുരഭി പറയുന്നത്. അന്ന് കലോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമായിരുന്നു.

കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിന് പക്കമേളക്കാരെയൊക്കെ വയ്ക്കണമെങ്കില്‍ ഏറെ ചിലവ് വരും. അന്ന് അച്ഛന്‍ മരിച്ച സമയമായിരുന്നു. പക്കമേളക്കാരില്ലാതെയാണ് താന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. അതിനാല്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. തന്റെ അവസ്ഥ അന്ന് പത്രക്കാരോട് പറഞ്ഞു. അതോടെ എല്ലാ പത്രങ്ങളിലും വാര്‍ത്തയായി.

ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന് ഒരു മത്സരാര്‍ഥി, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തന്റേയും സഹോദരിയുടേയും ചിത്രങ്ങള്‍ വച്ച് വാര്‍ത്ത വന്നു. വാര്‍ത്ത കണ്ട് ജയരാജ് സാറിന്റെ ഭാര്യ സബിത ചേച്ചി കലോത്സവം കാണാനായെത്തി. പിന്നീട് മോണോ ആക്ട്, നാടകം, കുച്ചുപിടി ഇതിലൊക്കെ തനിക്ക് സമ്മാനം ലഭിച്ചു.

അന്ന് അവര്‍ വന്ന് ഏറെ അഭിനന്ദിച്ചു. ശേഷം പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ജയരാജ് സാറിന്റെ ‘ബൈ ദി പീപ്പിളി’ലേക്ക് വിളിച്ചു. നളിനി എന്ന ചെറിയൊരു വേഷവും ലഭിച്ചു എന്നാണ് സുരഭി പറയുന്നത്. കൊച്ചിയില്‍ നടന്ന മാക്ടയുടെ അഭിനയ കളരിയിലെ സമാപന ചടങ്ങിലാണ് സുരഭി ലക്ഷ്മി മനസുതുറന്നത്.

Vijayasree Vijayasree :