ദുരൂഹതയുടെ നിഴല്‍, ഈ ‘നിഴല്‍’ മിസ് ആയാല്‍ തീരാനഷ്ടം

കോവിഡിന്റെ പിടിയില്‍ നിന്നും സിനിമാ വ്യവസായം കരകയറുമ്പോള്‍ തിയേറ്ററില്‍ എത്തിയ ചാക്കോച്ചന്റെയും നയന്‍താരയുടെയും നിഴല്‍ തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും നയന്‍ താരയും ഒന്നിച്ചെത്തുന്ന ചിത്രം, മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്നു എന്നീ പ്രത്യേകതകളും ചിത്രത്തിനുണ്ട്.  

ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിധി എന്ന കുട്ടി പറയുന്ന ഒരു കഥയില്‍ നിന്നും, അവനെ ചുറ്റി നില്‍ക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റിലേക്ക് എത്തുകയും, അയാള്‍ അതിന്മേല്‍ ഒരു അന്വേഷണം നടത്തുകയും ചെയ്യുന്നു.

ഷര്‍മിള ആയി എത്തുന്ന നയന്‍താര ആദ്യം തന്റെ കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു.

സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥയില്‍ കുട്ടി പറയുന്ന സൂചനയ്ക്ക് അനുസരിച്ച് പുറപ്പെട്ടു പോകുന്ന ജോണ്‍ അതിലെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിമുട്ടുന്നുണ്ട്.

തിയേറ്ററില്‍ ഇരിക്കുന്ന കാഴ്ചക്കാരനെ അലോസരപ്പെടുത്താതെ ത്രില്ലടിപ്പിച്ചും ആവശ്യത്തിന് സസ്പെന്‍സ് കലര്‍ത്തിയും ചിത്രത്തെ ഒരു എക്സ്ട്രീം ലെവലിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.

ബോളിവുഡ് ടച്ചിലെത്തുന്ന ചിത്രം കാണികളെ അലോസരപ്പെടുത്താതെ തിയേറ്ററില്‍ പിടിച്ചിരുത്തുമെന്ന് നിസംശയം പറയാം.

ത്രില്ലംങിനും നിഗൂഢതയ്ക്കും അനുയോജ്യമായ തരത്തിലുള്ള പശ്ചാത്തല സംഗീതമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്റര്‍ അനുഭവം മാത്രമേ ചിത്രത്തിന്റെ പൂര്‍ണതയില്‍ എത്തിക്കുവാനും അത് ആസ്വദിക്കുവാനും സാധിക്കൂ.  

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Vijayasree Vijayasree :