അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം; താന്‍ ശാഖയില്‍ പോയിട്ടില്ല, വി. പ്രഭാകരന്റെ പ്രസ്താവനയെ തള്ളി ശ്രീനിവാസന്‍

താന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നുവെന്ന വി. പ്രഭാകരന്റെ പുസ്‌കത്തിലെ പ്രസ്താവനയെ തള്ളി നടന്‍ ശ്രീനിവാസന്‍. കണ്ണൂര്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയില്‍ പോയിരുന്നുവെന്നായിരുന്നു ‘അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന്‍ എഴുതിയത്.

‘അന്ന് ആര്‍.എസ്.എസ് നിശ്ശബ്ദ പ്രവര്‍ത്തനമായിരുന്നു. ബന്ധുവീട്ടില്‍ തങ്ങിയാണ് ശാഖയില്‍ പോയത്’എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിനെതിരെയാണ് ശ്രീനിവാസന്‍ ഇപ്പോള്‍ രംഗത്തു എത്തിയിരിക്കുന്നത്.

മട്ടന്നൂര്‍ കോളജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ട്രീയത്തന്റെ മണ്ണാങ്കട്ടയറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമാണത്. ഇഷ്ടമുള്ള ആളുകള്‍ കെ.എസ്.യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെ.എസ്.യുക്കാരനായി.

അതുപോലെ എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം. പാര്‍ട്ടി അനുഭാവികള്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി കൊടുക്കാനാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.

Vijayasree Vijayasree :