അന്ന് ഒരു രൂപ ടിക്കറ്റിന് മുന്നിലിരുന്ന് ആ ചിത്രം കണ്ട് പൊട്ടിച്ചിരിച്ചപ്പോള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊക്കെ ആയി തീരുമെന്ന്; ഹരീഷ് പേരടി പറയുന്നു

മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിനായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി പേരാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്. മരക്കാറില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പണ്ട് താന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിയറ്ററിലെ ഒരു രൂപ ടിക്കറ്റിന് മുന്‍ സീറ്റിലിരുന്ന് ‘പൂച്ചക്കൊരുമുക്കുത്തി’ എന്ന ചിത്രം കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അന്ന് തന്റെ സ്വപ്നത്തില്‍ പോലും മോഹന്‍ലാലിനും, പ്രിയദര്‍ശനും ഒപ്പം ഒരു സിനിമ ചെയ്യും എന്നത് ഉണ്ടായിരുന്നില്ലെന്നാണ് ഹരീഷ് പറയുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും മേനകയും നായിക നായകന്‍മാരായ ചിത്രമായിരുന്നു ‘പൂച്ചക്കൊരുമുക്കുത്തി’.

മരക്കാറില്‍ ഹരീഷ് മങ്ങാത്തച്ചന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 13നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :