ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത് ചിത്രയുടെ സ്വരം; എല്ലാവരെയും അമ്പരപ്പിച്ച നിമിഷത്തെ കുറിച്ച് ജി വേണുഗോപാല്‍

മലയാളികളുടെ സ്വന്തം വാനമ്പാടി ചിത്രയെക്കുറിച്ച് അധികമാരും അറിയാത്ത കഥ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. തന്റെ ഭാര്യാ സഹോദരന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ അവസ്ഥയില്‍ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയാണെന്ന് പറയുകയാണ് വേണുഗോപാല്‍. കെഎച്ച്എന്‍എ സംഘടന പത്മപുരസ്‌കാര ജേതാക്കളെ ആദരിക്കുന്നതിനു വേണ്ടി ഓണ്‍ലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

എന്റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്.

അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേര്‍ന്ന് ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു.

പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ‘ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു എന്നും അദ്ദേഹം പറഞ്ഞു. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :