തിരക്കഥ കേട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി ത്രില്ലിലായിരുന്നു ചിത്രീകരണം തുടങ്ങി തീരുന്നതു വരെ സുരേഷ് ഗോപി വ്രതത്തിലായിരുന്നു; എന്നാല്‍ മഞ്ജുവിന് ചിക്കന്‍പോക്സ് വന്നതോടെ നീണ്ടു പോയി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും സുരേഷ് ഗോപിയും. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. ജയരാജിന്റെ സംവിധാനത്തില്‍ 1997ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ കളിയാട്ടത്തിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍.

തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒഥല്ലോയുടെ പ്രമേയം ചേര്‍ത്താണ് സിനിമ ഒരുക്കിയത്. കളിയാട്ടത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ സുരേഷ് ഗോപി ത്രില്ലിലായിരുന്നു എന്നാണ് ബല്‍റാം മട്ടന്നൂര്‍ പറയുന്നത്. സുരേഷ് ഗോപിക്ക് മുന്നില്‍ തിരക്കഥ വായിച്ചു. അദ്ദേഹം മുമ്പേ തന്നെ ഒഥല്ലോയൊക്കെ പഠിച്ചതാണല്ലോ. ഭയങ്കര ത്രില്ലിലായിരുന്നു അദ്ദേഹം. നായികയായി മഞ്ജു വാരിയരെ തീരുമാനിച്ചു. ലാല്‍ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം കണ്ടിരുന്നത് മുരളിയെ ആയിരുന്നു.

എന്നാല്‍ ഇതേ പോലെയുള്ള വേഷം അദ്ദേഹം മുമ്പും ചെയ്തിരുന്നതിനാല്‍ വേറെയാളെ കൊണ്ടു ചെയ്യിക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ജയരാജ് ലാലിനെ കണ്ടെത്തുന്നത്. പയ്യന്നൂരില്‍ വെച്ചായിരുന്നു ചിത്രീകരണം തീരുമാനിച്ചിരുന്നത്. ആ സമയത്താണ് മഞ്ജുവിന് ചിക്കന്‍പോക്സ് വരുന്നത്. അങ്ങനെ ചിത്രീകരണം നീണ്ടു. ഒടുവില്‍ പാലക്കാട് പല ഭാഗങ്ങളില്‍ വെച്ച് ചിത്രീകരണം തീരുമാനിച്ചു.

ചിത്രീകരണം തുടങ്ങി തീരുന്നതു വരെ സുരേഷ് ഗോപി വ്രതമെടുത്തിരുന്നു. തെയ്യം കലാകാരന്മാരെ കൊണ്ടുവന്നു അവരുടെ രീതിയൊക്കെ അഭ്യസിച്ചു. തിരക്കഥ വായിക്കുന്ന സമയത്ത്, സംവിധായകന്‍ സുരേഷ്‌കൃഷ്ണ സുരേഷ് ഗോപിയോടു പറഞ്ഞിരുന്നു ദേശീയ അവാര്‍ഡ് ഉറപ്പാണ് എന്നും ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു.

Vijayasree Vijayasree :