അവര്‍ക്ക് പേരുദോഷം കേള്‍പ്പിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ; സീരിയല്‍ അഭിനയത്തെ കുറിച്ച് സായ്കുമാറിന്റെ മകള്‍

കനക ദുര്‍ഗ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടന്‍ സായ് കുമാറിന്റെ മകള്‍ വൈഷ്ണവി. അരങ്ങേറ്റം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണെങ്കിലും വൈഷ്ണവിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവിയുടെ അരങ്ങേറ്റം. ആദ്യമായി ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വൈഷ്ണവി വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.

തന്റെ ചെറിയ അമ്മ വിജയകുമാരിയും നടി സീമ ജി നായരും വഴിയാണ് കയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ എത്തുന്നത്. വളരെ അവിചാരിതമായാണ് അവസരം ലഭിച്ചത് .ഞാനും ഭര്‍ത്താവ് സുജിത് കുമാറും ദുബായിലായിരുന്നു. അവധിക്കു വന്നപ്പോള്‍ ലോക്ക് ഡൗണില്‍ നാട്ടില്‍ കുടുങ്ങി. അങ്ങനെയിരിക്കെയാണ് ചെറിയമ്മയും സീമാന്റിയും ഈ അഭിപ്രായം എന്നോടും സുജിയോടും ചോദിച്ചത്. കേട്ടപ്പോള്‍ സുജിക്ക് വലിയ താല്‍പര്യമായി. എങ്കില്‍ പിന്നെ ഒരു കൈ നോക്കാം എന്നു ഞാനും കരുതി. സ്‌ക്രീന്‍ ടെസ്റ്റില്‍ പോസിറ്റീവ് കഥാപാത്രവും നെഗറ്റീവ് വേഷം ചെയ്യിപ്പിച്ചിരുന്നു. ആദ്യം പോസിറ്റീവ് ക്യാരക്ടറാണ് ചെയ്യിച്ചത്. അത് ഓക്കെയായി. മുന്നോട്ടു പോകാം എന്നു കരുതിയിരിക്കെയാണ്, നെഗറ്റീവ് കൂടി ഒന്നു ചെയ്ത് നോക്കാമോ എന്ന് സംവിധായകനും നിര്‍മാതാവും ചോദിച്ചത്. അതു കേട്ടപ്പോള്‍ കുറച്ചു കൂടി ആവേശമായി. പോസിറ്റീവ് ചെയ്യുന്നതിനെക്കാള്‍ നന്നായിരിക്കും എന്നു തോന്നി. നെഗറ്റീവ് ട്രൈ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് ‘കനഗദുര്‍ഗ ആയതെന്ന് വൈഷ്ണവി പറഞ്ഞു.

അച്ഛനും അപ്പൂപ്പനും കരുത്തുറ്റ വില്ലന്‍ വേഷങ്ങള്‍ ധാരാളം ചെയ്തിട്ടുണ്ട്. അവരുടെ പ്രകടനവുമായി എന്റെ അഭിനയത്തെ ഞാന്‍ ഒരിക്കലും താരതമ്യപ്പെടുത്തില്ല. അവര്‍ രണ്ടും അഭിനയത്തിലെ ഇതിഹാസങ്ങളാണ്. അഭിനയിക്കുമ്പോള്‍ ഒരിക്കലും അവര്‍ക്ക് പേരുദോഷം കേള്‍പ്പിക്കരുതെന്നാണ് ആഗ്രഹം. അമ്മ അഭിനേത്രിയും ഗായികയുമാണ്. അഭിനയത്തിലേക്ക് വന്നപ്പോള്‍ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. താല്‍പര്യമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന രീതിയാണ്. ഇപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഞാന്‍ അഭിനയരംഗത്തേക്കെത്തിയിരിക്കുന്നത്. അദ്ദേഹത്തിനാണ് കൂടുതല്‍ ഇഷ്ടം. ഇപ്പോള്‍ സുജിയും നാട്ടിലാണ് ജോലി ചെയ്യുന്നത്. അഭിനയം കണ്ട് പലരും നല്ല അഭിപ്രായമാണ് പറയുന്നത്. ധാരാളം സുഹൃത്തുക്കള്‍ വിളിക്കുന്നു.

സഹതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പിന്തുണയും എടുത്തു പറയേണ്ടതാണ്. പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ട ഉപദേശങ്ങള്‍ എല്ലാവരും തരാറുണ്ട് സായ്കുമാറിന്റെ മകള്‍ എന്ന വിലാസം 100 ശതമാനം പോസിറ്റീവ് ആയാണ് എനിക്ക് കരിയറില്‍ ഗുണം ചെയ്യുന്നത്.. സായ് കുമാറിന്റെ മകളാണ് എന്ന പരിഗണന എനിക്ക് നന്നായി കിട്ടുന്നുമുണ്ട്. സിനിമയില്‍ നിന്ന് അവസരം ലഭിച്ചതിനെ കുറിച്ചും വൈഷ്ണവി അഭിമുഖത്തില്‍ പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അഭിനയിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അച്ഛനും അമ്മയ്ക്കും. ആദ്യം പഠനം പൂര്‍ത്തിയാക്കുക, അതിനു ശേഷം ഇഷ്ടമാണെങ്കില്‍ നോക്കാം എന്ന നിലപാടായിരുന്നു. പിന്നീട് അഭിനയത്തെപ്പറ്റി ചിന്തിച്ചില്ല. ഇപ്പോള്‍ ഒരു അവസരം വന്നപ്പോള്‍ സിനിമയെന്നോ സീരിയലെന്നോ ഒന്നും വേര്‍തിരിച്ച് നോക്കാതെ, ഒരു വേദി കിട്ടുമ്പോള്‍ അതു നന്നായി ഉപയോഗിക്കുക എന്നു മാത്രമായിരുന്നു മനസ്സില്‍ എന്നും താരം പറയുന്നു.

Vijayasree Vijayasree :