ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറണം ; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷവിമർശനവുമായി മുരളി ഗോപി

സിദ്ധാര്‍ത്ഥ ശിവയുടെ ചിത്രമായ വര്‍ത്തമാനത്തിന് ദേശവിരുദ്ധത ആരോപിച്ച് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായാണ് മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ എന്ന് താരം പറയുന്നു.

ദേശ വിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണെന്ന കാരണത്താലാണ് സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രം രാജ്യദ്രോഹം ആണെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്നുമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണങ്ങള്‍.

മുരളി ഗോപിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്

സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.

Noora T Noora T :