നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ റിപ്പോർട്ടർ ടിവി യ്ക്ക് ലഭിച്ചിരിക്കുന്നു. അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്.
ജഡ്ജിയെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തു വന്നത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അഡ്വ. ആശ ഉണ്ണിത്താൻ. പലരും നേരത്തെ അടക്കം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുറത്തു വന്ന തെളിവുകളിൽ ജുഡീഷ്യറി നടപടിയെടുക്കുമോ എന്നത് വേറെ കാര്യമാണ് പക്ഷെ ജനങ്ങൾ ഇത് അറിയേണ്ടതുണ്ടെന്നും ആശ ഉണ്ണിത്താൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
‘കസ്റ്റഡി മരണക്കേസിൽ അവർ ഇടപെട്ടു എന്നും പിന്നീട് ഊരിപ്പോന്നു എന്നും മുമ്പേ കേട്ടിട്ടുണ്ട്. ആ വഴിക്കുള്ള പരിചയപ്പെടലും സ്വാധീനവും ഉണ്ടാവാം. ഇതൊക്കെ നമ്മളും ആലോചിച്ചിട്ടുണ്ടായിരുന്നു. ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തിൽ നമുക്കിതൊക്കെ ചർച്ച ചെയ്യാം. ഇങ്ങനെയാണ് കാര്യങ്ങളെന്ന് ജനങ്ങൾ അറിയട്ടെ. ജുഡീഷ്യറിയും നടപടിയെടുക്കേണ്ട ഉന്നത സംവിധാനങ്ങളും നടപടിയെടുക്കുമോ എന്നത് വേറെ കാര്യം. പക്ഷെ പൊതുസമൂഹം ഇതറിയുന്നു എന്നത് നല്ല കാര്യമാണ്. നമ്മളുടെ ഇടയിൽ അടക്കം പറയുന്ന കാര്യങ്ങളാണ്. ഇത് പുറത്തു വന്നത് സന്തോഷമല്ല സമാധാനമാണ്. എല്ലാ ജൂഡിഷ്യൽ ഓഫീസർമാരും മോശക്കാരല്ല. പക്ഷെ ബന്ധുക്കൾക്ക് വേണ്ടിയോ സ്വന്തം കാര്യത്തിനോ സ്വാധീനിക്കപ്പെടുന്നവരുമുണ്ട്,’ ആശ ഉണ്ണിത്താൻ പറഞ്ഞു.
പാവറട്ടി കസ്റ്റഡിമരണത്തേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരന്‍ അനൂപ് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.
ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് അനൂപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് അനൂപ് പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവര്‍’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
ചേട്ടാ നമസ്‌കാരം..
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം