ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു; ജിഷ്ണുവിന്റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് സുഹൃത്ത്

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്നു ജിഷ്ണു. താരത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക്് സംഭവിച്ച വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. കാന്‍സര്‍ ബാധിതനായി ഏറെ കാലത്തെ ചികിത്സകള്‍ക്ക് ശേഷാണ് ജിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ ജിഷ്ണു ഓര്‍മ്മയായിട്ട് ആറ് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ജിഷ്ണു മരിക്കുന്നതിന് മാസങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് നടന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ജോളി ജോസഫ്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അശാസ്ത്രീയ ചികിത്സാരീതികള്‍ക്ക് എതിരെ ജിഷ്ണു പരഞ്ഞ വാക്കുകള്‍ ജോളി ഓര്‍ത്തെടുത്തത്. ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു എന്നും ജോളി പറയുന്നു.

‘ഇന്നേക്ക് കൃത്യം ഏഴ് വര്‍ഷം മുന്‍പ് നമ്മുടെ ജിഷ്ണു ഇംഗ്ലീഷില്‍ എഴുതിയതാണ് …. ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തതും കൊടുക്കുന്നു . ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു .! ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഒരിക്കലും അന്ധമായി വിശ്വസിക്കരുത് പരീക്ഷിക്കരുത് കഴിക്കരുത് , പകരം നല്ലൊരു ഡോക്ടറെ കാണുക , അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുക …. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് മാത്രം” എന്നാണ് ജോളി പറയുന്നത്. പിന്നാലെ ജിഷ്ണു ഇംഗ്ലീഷിലെഴുതിയ കുറിപ്പും അതിന്റെ മലയാളം തര്‍ജ്ജമയും പങ്കുവച്ചിട്ടുണ്ട് ജോളി.

‘സുഹൃത്തുക്കളേ, ലക്ഷ്മിതരുവും മുള്ളാത്തയും കഴിക്കാന്‍ എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു.. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു… ഇത് എന്നിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ച മറ്റ് പല മരുന്നുകളും പരീക്ഷിക്കാന്‍ ഞാന്‍ റിസ്‌ക് എടുത്തു..

എന്റെ ട്യൂമര്‍ നിയന്ത്രിക്കാന്‍ അതിന് കഴിഞ്ഞില്ല എന്നുമാത്രമല്ല വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു.. ഇതിനകം തെളിയിക്കപ്പെട്ട മരുന്നിന് പകരമായി ഞാനിത് ഒരിക്കലും നിര്‍ദ്ദേശിക്കില്ല” എന്നായിരുന്നു ജിഷ്ണു പറഞ്ഞിരുന്നത്..

‘ഒരു ഔപചാരിക മരുന്നിന് ശേഷം ഇത് തിരികെ വരാതിരിക്കാന്‍ ഇവയെല്ലാം ഉപയോഗിക്കമായിരിക്കാം. ക്യാന്‍സറിനുള്ള ശരിയായ മരുന്ന് ഉണ്ടാക്കാന്‍ ഇവയെ കുറിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.. കീമോതെറാപ്പിക്കോ ഔപചാരികമായ ഏതെങ്കിലും മരുന്നിന് പകരമായി ആരും ഇത് ഉപദേശിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.

ഇത് വളരെ അപകടകരമാണ്.. സോഷ്യല്‍ മീഡിയയില്‍ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്.. കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് ഞാന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചു, പക്ഷെ ഞാന്‍ ഇവിടെ ഇന്ന് നിങ്ങള്‍ക്ക് സന്ദേശം അയക്കുന്നു.’ എന്നും ജിഷ്ണുവിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :