ഒട്ടനേകം മരണങ്ങൾക്ക് സാക്ഷിയായി.. പക്ഷെ ശബരിയുടെ മരണം എന്നെ തകർത്തു! വിതുമ്പലോടെ സാജൻ സൂര്യ

മലയാളം സീരിയൽ രംഗത്തെ സംബന്ധിച്ച് ഈ വർഷത്തെ തീരാത്ത നഷ്ടമാണ് സീരിയൽ നടനും നിർമ്മാതാവുമായ ശബരി നാഥിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശബരി മരണപ്പെട്ടത്
ശബരിയുടെ മരണത്തിൽ നിന്ന് ഇന്നും പലർക്കും കര കയറാൻ സാധിച്ചിട്ടില്ല. മാസങ്ങൾ കടന്നുപോയിട്ടും തന്റെ പ്രിയസുഹൃത്തിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ ജീവിക്കുകയാണ് നടൻ സാജൻ സൂര്യ. രണ്ടു ശരീരവും ഒരു മനസുമായി കഴിഞ്ഞവർ, എന്നാണ് സഹ താരങ്ങൾ ഇവരെ വിളിച്ചിരുന്നത് തന്നെ. ഇപ്പോഴിതാ ശബരിയെക്കുറിച്ചുള്ള സാജന്റെ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു.

ജീവിതത്തിൽ താൻ ഒട്ടനേകം മരണങ്ങൾക്കു സാക്ഷിയായിട്ടുണ്ടെങ്കിലും, ശബരിയുടെ മരണത്തോളം ഒന്നും തന്നെ തകർത്തിട്ടില്ല. ശബരി എനിക്ക് വെറും കൂട്ടുകാരൻ ആയിരുന്നില്ല, എന്നെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള , ഏതു പാതിരാത്രിക്കും എനിക്ക് വിളിച്ചു ലോകത്തു എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന ഒരാളായിരുന്നു. ഈ നഷ്ടം എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്,” താരം പറഞ്ഞു.

2020ൽ തന്റെ ഏറ്റവും വലിയ നഷ്ടമാണ് ശബരിയുടെ വിയോഗം എന്ന് പറയുന്നതിനൊപ്പം, ദൈവം തനിക്കൊരു വരം തരാമെന്നു പറഞ്ഞാൽ, ഒരു ടൈം മിഷീനിൽ സെപ്റ്റംബർ 17 വൈകുന്നേരത്തേക്ക് തിരിച്ചുപോയി, തന്റെ സുഹൃത്തിനെ രക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാനുള്ള വരം ചോദിക്കുമെന്നും സാജൻ പറയുന്നു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലിൽ സജീവമായി തുടരുന്നതിനിടെ ആയിരുന്നു നടൻ്റെ അപ്രതീക്ഷിത മരണം. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്.

അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്പോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്പരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി. നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയല്‍ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ചിത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു. കടലും കായലുകളുമൊക്കെയായിരുന്നു ശബരിക്ക് പ്രിയപ്പെട്ട കാഴ്ചകള്‍.
മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. .

Noora T Noora T :