കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന അടിക്കുറിപ്പോടു കൂടി യുവന്‍ ശങ്കര്‍ രാജ; അച്ഛനോടുള്ള മറുപടിയാണിതെന്ന് സോഷ്യല്‍ മീഡിയ

നിരവധി മനോഹര ഗാനങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഇളയരാജയെ പരിചയമില്ലാത്തവര്‍ കുറവാണ്. ഇപ്പോഴിതാ ഇളജരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ഹിന്ദി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന അടിക്കുറിപ്പോടു കൂടിയുള്ള യുവന്‍ ശങ്കര്‍ രാജയുടെ കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച ചിത്രം ശ്രദ്ധേയമാകുന്നത്.

ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ യുവന്‍ ശങ്കര്‍ രാജയുടെ പോസ്റ്റ് പിതാവിനുള്ള മറുപടിയാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാഖ്യാനിക്കുന്നു. മോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറെയും താരതമ്യം ചെയ്ത ഇളരാജയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് പലഭാഗത്തുനിന്നും ഉയരുന്നത്.

ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തില്‍ മാപ്പ് പറയില്ലെന്നും താന്‍ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിനായി എഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു.

അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്നുമാണ് അദ്ദേഹം എഴുതിയത്.

Vijayasree Vijayasree :