കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ ഇരയായവളും അവൾക്കൊപ്പം നിൽക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുന്നു, ഈ കേസിന്റെ അവസ്ഥ ഇതെങ്കിൽ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ?

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. കേസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതികിട്ടുമോ എന്ന് ചോദിക്കണം,. നീതികിട്ടില്ല എന്നുറപ്പായാൽ ഏതെങ്കിലും ഒരു പെൺകുട്ടി അനീതിക്കെതിരെ ശബ്ദമുയർത്തുമോ എന്നും ചോദിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സനൽകുമാർ ചോദിക്കുന്നു

ബലാൽസംഗത്തിന് ക്വട്ടേഷന്‍ നൽകിയ അപൂർവ്വങ്ങളിൽ അപൂർവമായ കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ച കേസ് എന്ന നിലയിൽ പൊതുജനം ശ്രദ്ധിക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവൾക്കൊപ്പം നിൽക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണെന്നും’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണ രൂപം

‘വേറെ എത്രയോ കേസുണ്ട് സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ചാനലുകൾ ഭാവനയുടെ കേസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ശരിയാണ് സെലിബ്രിറ്റിയായിട്ടും ചാനലുകൾ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ് എന്ന് കൂടി ചോദിക്കണം എന്നാലെ ചോദ്യം പൂർത്തിയാവൂ. ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതികിട്ടുമോ എന്ന് ചോദിക്കണം. നീതികിട്ടില്ല എന്നുറപ്പായാൽ ഏതെങ്കിലും ഒരു പെൺകുട്ടി അനീതിക്കെതിരെ ശബ്ദമുയർത്തുമോ എന്നും ചോദിക്കണം. തീർന്നില്ല, ശബ്ദമുയർത്താൻ ഇരയായവർ മുന്നോട്ട് വരാതിരുന്നാൽ ചാനലുകൾ ശബ്ദമുയർത്തിയിട്ട് എന്തുകാര്യം? എന്നുകൂടി ചോദിക്കണം. ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്നല്ല കണക്കിലെടുക്കേണ്ടത് തനിക്കേറ്റ അനീതിക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടം എന്ന് ശരിയായി വായിക്കണം. അവർക്ക് സമൂഹത്തിൽ അല്പമൊക്കെ സ്വാധീനമുണ്ടായതുകൊണ്ട് അവളുടെ പോരാട്ടം എളുപ്പത്തിൽ പരാജയപ്പെടുത്താൻ കുറ്റവാളികൾക്ക് കഴിഞ്ഞില്ല എന്ന് തിരിച്ചറിയണം. ഈ കേസ് അട്ടിമറിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ സമൂഹത്തിനു വേണ്ടി ശബ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാർക്കും സമൂഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു എന്ന് സ്വയം കരുതുന്ന സാംസ്കാരിക പ്രവർത്തകർക്കും ഉത്തരവാദിത്തമുണ്ട്. #JusticeForBhavana #EndYourSilence

‘റിപ്പോർട്ടർ ചാനലും നികേഷ് കുമാറും ഇല്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെവരെ പോലും എത്തില്ലായിരുന്നു എന്നതാണ് സത്യം. ഇത് ബലാൽസംഗത്തിന് ക്വട്ടേഷന്‍ നൽകിയ അപൂർവ്വത്തിൽ അപൂർവം കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ച കേസ് എന്ന നിലയിൽ പൊതുജനം ശ്രദ്ധിക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവൾക്കൊപ്പം നിൽക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണ്. കോടതിയും വക്കീലും ഡിജിപിയും ഒക്കെ സംശയത്തിന്റെ നിഴലിലാവുന്നു. ഇത് കണ്ടില്ല എന്ന് നടിക്കുന്നത് സാംസ്കാരിക കേരളത്തിന് ലജ്ജയുണ്ടാക്കുന്നില്ല എന്നതാണ് അത്ഭുതം. ഇത്രയും ശ്രദ്ധയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെടുന്നു എങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ കാര്യത്തിൽ നീതി ലഭിക്കുമോ എന്ന് എല്ലാവരും സ്വയം ചോദിക്കണം. ഇന്ന് ഞാൻ നാളെ നീ എന്ന് കരഞ്ഞുകൊണ്ട് അക്രമിക്കപ്പെട്ടവൾ അനീതി ഏറ്റുവാങ്ങുമായിരിക്കും. ചാരുകസേരയിലിരിക്കുന്ന വാൽമീകിമാർ തങ്ങൾ ഇനി എത്രകാലം എന്ന് സമാധാനിക്കുമായിരിക്കും. ഓർക്കണം നമ്മുടെ മക്കൾ നാളെ ഈ ദുർവിധി ഏറ്റുവാങ്ങാതിരിക്കണമെങ്കിൽ പണമുണ്ടെങ്കിൽ നീതി അട്ടിമറിക്കാൻ സാധിക്കും എന്ന് കുറ്റവാളികൾക്ക് തോന്നാതിരിക്കണം. നിയമം നടപ്പാവണം. നീതി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിനായി ഓരോരുത്തരും ശബ്ദമുയർത്തണം. അത് ചെയ്തില്ല എങ്കിൽ കാലം നമുക്ക് മാപ്പുനല്കില്ല.’

Noora T Noora T :