മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് വിനീത് ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തും ഗായകനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി നിറഞ്ഞ് നിൽക്കുകയാണ് വിനീത്
ഇപ്പോഴിതാ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനായുണ്ടായ സാഹചര്യത്തെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഞാനൊരു ഈശ്വരവിശ്വാസിയാണ്. പക്ഷേ അമ്പലത്തിലൊക്കെ വലപ്പോഴുമേ പോകൂ. അമ്മ ഇടയ്ക്ക് പൂജകളും വഴിപാടുമൊക്ക നടത്തും. നമ്മുടെ കാര്യങ്ങളെല്ലാം ഒരു തിരക്കഥ പോലെ മറ്റാരോ എഴുതി വെച്ചിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്, വിനീത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. ഗായകനായി നടനായി, 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടൻ സിനിമ നിര്‍മ്മിക്കാൻ തയ്യാറായി.അങ്ങനെ 26-ാം വയസ്സിൽ ഞാൻ സിനിമ സംവിധാനം ചെയ്യുകയായിരുന്നുവെന്ന് വിനീത്. 2010ലാണ് വിനീത് ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം പുറത്തിറങ്ങിയത്.
ക്ലാസിക് സിനിമകള്‍ കാണാൻ തുടങ്ങിയത് ചെന്നൈയിലെ പഠനകാലത്തായിരുന്നു. ടിക് ടാക് എന്നൊരു സിഡി ലൈബ്രറിയിൽ പോയിട്ടായിരുന്നു സിനിമകളൊക്കെ സംഘടിപ്പിച്ചിരുന്നത്. ഇതൊരിക്കൽ അച്ഛൻ ശ്രദ്ധിച്ചു. ചില സീരിയസ് സിനിമകള്‍ കാണാൻ അച്ഛനാണ് പറഞ്ഞു തന്നത്. സിനിമാ പാരഡൈസോയൊക്കെ അങ്ങനെ ഞാൻ കണ്ട സിനിമയാണെന്ന് വിനീത്.
മലര്‍വാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂര്‍ വരെ ഞാൻ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ഒരു സീൻ എഴുതി ശരിയാവാൻ തന്നെ ഒന്നരമാസമെടുത്തിട്ടുണ്ട്. എഴുത്തിൽ ഞാൻ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് എനിക്ക് അച്ഛനോടുള്ള ബഹുമാനം കൂടിയത്. ഞാൻ ആദ്യം കഥയുണ്ടാക്കിയിട്ട് പറഞ്ഞത് മമ്മൂട്ടിയങ്കിളിന്‍റെ മകൻ ശാലുവിനോടായിരുന്നു, വിനീത് പറഞ്ഞിരിക്കുകയാണ്.