കണ്മുന്‍പില്‍ സാക്ഷാല്‍ ഉലകനായകന്‍… കമല്‍ഹാസന്‍, അദ്ദേഹം കടന്ന് പോയിട്ടും അമ്പരപ്പ് വിട്ട് മാറാതെ അവിടെ എല്ലാവരും നിന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. കമല്‍ഹാസന്‍ നായകനായ ഉത്തമവില്ലന്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ഉത്തമവില്ലന്റെ ക്ലൈമാക്‌സ് ഷൂട്ട് ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നടന്നപ്പോള്‍, താരത്തെ നേരില്‍ കണ്ട അനുഭവമാണ് ലഗീത് ജോണ്‍ പങ്കുവച്ചിരിക്കുന്നത്.

2014 മാര്‍ച്ചാണോ ഏപ്രിലാണോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജിക്കല്‍ ICU – നൈറ്റ് ഡ്യൂട്ടിയിലെ പണിയൊക്കെ തീര്‍ത്ത് മോര്‍ണിംഗ് സ്റ്റാഫിന് ഹാന്‍ഡ് ഓവര്‍ കൊടുക്കാനുള്ള അവസാന വട്ട പണികളില്‍ ആണ് എല്ലാവരും, ന്യൂറോ,കാര്‍ഡിയാക്,പീഡിയാട്രിക് ICU കളും ഓപ്പറേഷന്‍ തീയേറ്ററുകളും ഒരേ ഫ്‌ലോറില്‍ ആണ്.

പെട്ടെന്ന് ICU ന്റെ വാതില്‍ തുറന്ന് പേഷ്യന്റ് ഗൗണ്‍ ഒക്കെ ധരിച്ച ഒരു മനുഷ്യന്‍ അകത്തേക്ക് വന്നു ഓപ്പറേഷന്‍ തീയേറ്ററിലേക്കുള്ള വഴി ആണ് അദ്ദേഹത്തിന് അറിയേണ്ടത് തൊട്ടടുത്ത കോറിഡോറിലൂടെ ആണ് OT യിലേക്ക് സാധാരണ പോകുന്നത് അത് പറഞ്ഞു കൊടുക്കാനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ തലമുടി ഒക്കെ മൊട്ടയടിച്ച ഒരു മനുഷ്യന്‍ ചെറിയൊരു ചിരിയോടെ നില്‍ക്കുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല കിളി ശെരിക്കും പാറി. കണ്മുന്‍പില്‍ സാക്ഷാല്‍ ഉലകനായകന്‍… കമല്‍ഹാസന്‍. അദ്ദേഹം കടന്ന് പോയിട്ടും അമ്പരപ്പ് വിട്ട് മാറാതെ അവിടെ എല്ലാവരും നിന്നു. ആന്‍ഡ്രിയ ജെറമിയായും കമല്‍ഹാസനും ഒരുമിച്ചുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ രംഗങ്ങള്‍ ആയിരുന്നു അന്ന് ചിത്രീകരിച്ചത്.

ഉച്ച ആയപ്പൊളേക്കും കെ.ബാലചന്ദര്‍, ജയറാം, നാസ്സര്‍, ഉര്‍വശ്ശി, പാര്‍വതി തിരുവോത്ത് തുടങ്ങിയ താരങ്ങളും എത്തി. 2015 ഇല്‍ പുറത്തിറങ്ങിയ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ഉത്തമവില്ലന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചത്. ഓര്‍മ്മയിലെ ഒരു നല്ല ദിവസം.

Vijayasree Vijayasree :