‘അവരെ കേള്‍പ്പിക്കാന്‍ വേണ്ടിട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ’. നമ്മള്‍ പല പ്രാവശ്യം കണ്ടതാ; സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണം ഹൈക്കോടതിയില്‍ ഹാജരാക്കി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് ഈ കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇപ്പോഴിതാ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് അന്വേഷണസംഘം.

അഭിഭാഷകന്‍ സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊലീസ് ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്.

സുജേഷിന്റെ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു, ‘അവരെ കേള്‍പ്പിക്കാന്‍ വേണ്ടിട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ’. ‘നമ്മള്‍ പല പ്രാവശ്യം കണ്ടതാ.’ ‘അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മള്‍ പല പ്രാവശ്യം കണ്ടതാ’. ‘ജഡ്ജിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് കോടതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്’. ‘ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയം വന്നപ്പോള്‍ അറ്റന്‍ഷനിലാക്കാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.’ ‘ജഡ്ജിയെ ടാക്ട്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.’

ഹൈക്കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവാണ് ഈ സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലവും പൊലീസ് ഹൈക്കാടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മള്‍ രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു’ എന്ന് പറയുന്ന ശബ്ദശകലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ് ശരത്തിനോട് പറയുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ കാവ്യ ചെന്നൈയിലാണുള്ളത്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തൂ. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

അതുമാത്രമല്ല, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യാ മാധവനും പങ്കുള്ളതായും തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.

അതേസമയം വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു. ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Vijayasree Vijayasree :