നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എവി ജോർജ് ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
കേസിലെ ദിലീപിന്റെ പങ്കിനെ കുറിച്ചാണ് എവി ജോർജിന്റെ പ്രതികരണം.ദിലീപിനെ അറസ്റ്റ് ചെയ്തത് എവി ജോർജിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് എവി ജോർജ് തുറന്ന് പറഞ്ഞത്
എവി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ
സിനിമാ മേഖലയില്‍ നില്‍ക്കുന്ന ഒരാളുടെ അറസ്റ്റും അതുമായി ബന്ധപ്പെട്ടുളള ബാക്കി കാര്യങ്ങളും നമുക്ക് ഊഹിക്കാവുന്നതേ ഉളളൂ. അതില്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു വിധത്തിലുളള സമ്മര്‍ദ്ദവും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പോ അതിന് ശേഷമോ യാതൊരു വിധത്തിലുളള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. സിനിമാ രംഗത്തെ സമ്മര്‍ദ്ദം തങ്ങള്‍ വകവെച്ചില്ല”.
ദിലീപിനെ ബൈജു പൗലോസ് ആണ് അറസ്റ്റ് ചെയ്തത്. താന്‍ അതിന് നേതൃത്വം നല്‍കി. ആ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നോ ഒരു സമ്മര്‍ദ്ദം പോലും ഉണ്ടായിട്ടില്ല. ഒരു നടപടിക്രമത്തിലൂടെ പോകുമ്പോള്‍ തന്നെ സംബന്ധിച്ച് മുന്‍പും പിന്‍പും നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു. യഥാര്‍ത്ഥ വസ്തുതകളെന്താണ് എന്ന് നോക്കി പ്രവര്‍ത്തിക്കേണ്ട ആളാണ് താന്‍”.
ആരെങ്കിലും പിന്തുടരുന്നതായി ഇതുവരെ തോന്നിയിട്ടില്ല. ഒളിവിലുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് അതില്‍ അഭിപ്രായം പറയാനില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് എന്താണ് എന്നത് അറസ്റ്റിലൂടെ തന്നെ വെളിവാകുന്നതാണല്ലോ. ബാലചന്ദ്ര കുമാറിനെ തനിക്ക് നേരിട്ട് അറിയില്ല. ബാലചന്ദ്ര കുമാര്‍ എന്ത് തെളിവാണ് കൊടുത്തത് എന്നും തനിക്ക് അറിയില്ല”.
പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കാണുന്ന അറിവ് മാത്രമേ ഉളളൂ. സര്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ചോദിച്ച് ദിലീപ് കരഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അതെക്കുറിച്ച് താന്‍ പറയുന്നത് ശരിയല്ലെന്നാണ് എവി ജോര്‍ജ് മറുപടി നല്‍കിയത്. ഒരാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പല ചേതോവികാരങ്ങളും ഉണ്ടാകും. അത് ദിലീപ് എന്നല്ല ആരായാലും ഉണ്ടാകും. മദ്യപിച്ച ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലും അതുണ്ടാകും” എവി ജോര്‍ജ് പറഞ്ഞു.