നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാർ . ദിലീപ് ദുബായിൽ പോയി കണ്ട, ഡി കമ്പനിയിൽ അംഗമായിട്ടുളള ഗുൽഷന്റെ മുഴുവൻ പേരും വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്രകുമാർ. ഗുൽഷന്റെ മുഴുവൻ പേര് അഹമ്മദ് ഗോൾചൻ എന്നാണ്. ഗുൽഷൻ ഇറാനിയൻ പൗരനാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഗുല്‍ഷന്‍ എന്നയാളെ രാഹുല്‍ ഈശ്വര്‍ പരമാര്‍ശിച്ചല്ലൊ. അഹമ്മദ് ഗോള്‍ചന്‍ എന്നാണ് അയാളുടെ പേര്. ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗോള്‍ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയിതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ഇതൊന്നും ഞാന്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല.”
”വേങ്ങരയില്‍ പോയി ഒരു രാഷ്ട്രീയ നേതാവിനെ കണ്ട് 50 ലക്ഷം രൂപ കൈമാറി. ദിലീപും കാവ്യയുമടക്കം പോയി രാഷ്ട്രീയ നേതാവിന്റെ കൂടെ നിന്ന് ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോ ഉണ്ട് എന്നാണ് താൻ പറഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 2017 ജൂലൈ പത്ത് മുതല്‍ ഓക്ടോബര്‍ 3 വരെയുളള കേരളാ കൗമുദി പത്രത്തിന്റെ മുന്‍ പേജ് രാഹുല്‍ ഈശ്വര്‍ വായിക്കണം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തു എന്ന് കേരളാ കൗമുദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദൃശ്യങ്ങള്‍ കണ്ടു എന്ന് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘
നടി ആക്രമിക്കപ്പെട്ട ചിത്രങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചു, ഇംഗ്ലണ്ടില്‍ നിന്നടക്കം ഫോണ്‍ കോള്‍ വന്നു, വിദേശത്തേക്ക് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു, വേങ്ങരയിലുളള സുഹൃത്തിന് 50 ലക്ഷം ദിലീപ് നല്‍കി, ദാവൂദ് ഇബ്രാഹീമും ഖുല്‍ഷന്‍ തുടങ്ങിയ പേരുകളും ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങള്‍ എവിടെ എന്ന രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തിനായിരുന്നു ബാലചന്ദ്രകുമാറിന്റെ മറുപടി.
കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു.
ഗുല്‍ഷനെ കാണാന്‍ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയിൽ നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാര്‍ അന്ന് പറഞ്ഞത്:
”കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകും. ഇത് വരുംദിവസങ്ങളില്‍ സംഭവിക്കും. ഇദ്ദേഹത്തിന്റെ കോണ്ടാക്ടാണ് അഴിച്ചു കളഞ്ഞതില്‍ ഒരു കോണ്ടാക്ട്. ഗുല്‍ഷന്‍ എന്ന് പേരുള്ള ദുബായില്‍ താമസിക്കുന്ന ഡി കമ്പനിയില്‍ അംഗമായിട്ടുള്ള ഒരാളിലേക്ക് ഈ അന്വേഷണം പോകും.
12 കോളുകളില്‍ പ്രധാനപ്പെട്ടവ എല്ലാം ഗള്‍ഫ് കോളുകളാണ്.” ”എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബര്‍ 15ന് ദിലീപും സംഘവും ചര്‍ച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടിയാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വെച്ചത്. എന്നിട്ടാണ് പാസ്‌പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായില്‍ പോയി ഗുല്‍ഷനെ കണ്ടത്. ഗുല്‍ഷന്റെ കീഴില്‍ ദിലീപിന്റെ അടുത്ത ഒരു ബന്ധു കുറെ കാലം ജോലി ചെയ്തിട്ടുണ്ട്.
ഗുല്‍ഷന്‍ ഡി കമ്പനിയുടെ ആളാണെന്ന് വരുംദിവസങ്ങളില്‍ പൊലീസ് കണ്ടെത്തും.” കേസിന്റെ അന്വേഷണത്തില്‍ താന്‍ 100 ശതമാനം തൃപ്തനാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളെല്ലാം അറിയുന്നുണ്ട്. മാഡവും വിഐപിയും ഇപ്പോഴും നമ്മുടെ മുന്നില്‍ തന്നെയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
about dileep