ദിലീപിന്റെ വീട്ടിൽ പോയതല്ല; ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല; ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത്

ഫിയോകിന്റെ പരിപാടിയിൽ നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താൻ പോയത്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലു൦ സിനിമാ പ്രവ൪ത്തകരുമായുള്ള ബന്ധം തുടരു൦. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് നടൻ ദീലിപിനൊപ്പം സംവിധായകൻ രഞ്ജിത്ത് വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം.
എന്നാൽ നേരത്തേ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞ ഘട്ടത്തിൽ സംവിധായകൻ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ രഞ്ജിത്തിനെതിരെ വിമർശനമുണ്ടായി. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ഇതിന് മറുപടിയായി രഞ്ജിത് പറഞ്ഞു.

‘ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി നടിയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ നടിയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

about dileep

AJILI ANNAJOHN :