നീണ്ട ഒന്‍പതര മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ്; ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒന്‍പതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

കൂടാതെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ദിലീപുമായി സൗഹൃദമുണ്ടെന്ന് ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്തിലായിരുന്നു തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിന്റെ ചോദ്യം ചെയ്യല്‍. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിതിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്നതിനായി കോടതി അനുവദിച്ചിട്ടുള്ള സമയം ഏപ്രില്‍ 15ന് അവസാനിക്കും. ഇതിനുള്ളില്‍ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

Vijayasree Vijayasree :