മലയാളികളുടെ പ്രിയ നടനാണ് നന്ദു. മലയാളസിനിമയിലാണ് താരം കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തോളമായി അഭിനയ രാഗത്തുണ്ട്. കമലദളം പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായി രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ പ്രശസ്തനാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാനും നന്ദുവിന് സാധിച്ചിട്ടുണ്ട്
ഇപ്പോള്‍ തന്റെ കുട്ടിക്കാല ഓര്‍മകളും അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വിള്ളലുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
‘ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടര്‍ന്നുളള സങ്കീര്‍ണതകളായിരുന്നു കാരണം. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ അനിയത്തിയുടെ കൈയില്‍ എന്നെ ഏല്‍പ്പിച്ചു. എന്റെ കുഞ്ഞമ്മ വിജയലക്ഷ്മിയാണ് എന്നെ പിന്നീട് വളര്‍ത്തിയത്. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ സ്ത്രീ എന്ന സിനിമയില്‍ അമ്മ നാല് പാട്ടുകള്‍ പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ ഞാന്‍ ഒരുപാട് അന്വേഷിച്ചു കിട്ടിയിട്ടില്ല. അതൊന്നു കിട്ടിയിരുന്നെങ്കില്‍ എനിക്ക് അമ്മയുടെ സ്വരമെങ്കിലും കേള്‍ക്കാമായിരുന്നു നന്ദു പറയുന്നു.
കോഴിക്കോട് വെച്ചായിരുന്നു അച്ഛന്റെ മരണം. എനിക്ക് പത്ത് വയസുളളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകള്‍ പിറക്കുന്നത്. എന്റെ ഒരെയൊരു പെങ്ങള്‍ ലക്ഷ്മി, അവളിപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി ചെയ്യുന്നുവെന്ന് നന്ദു പറയുന്നു