ജാതി മത ഭേദമെന്യേ കലയ്ക്കും കലാകാരനും വേണ്ടി നിലകൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം; നിങ്ങള്‍ നിഷേധിക്കുന്ന ഓരോ വേദികള്‍ക്കും പകരം ആയിരം വേദികള്‍ ഉയരും; അഹിന്ദുവായതിനാല്‍ നര്‍ത്തകിക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു അഹിന്ദുവായതിനാല്‍ കൂടല്‍മാണിക്യം നൃത്തോത്സവത്തില്‍ നര്‍ത്തകിക്ക് അവസരം നിഷേധിച്ച വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. മതത്തിനും ജാതിക്കും വര്‍ഗത്തിനും രാഷ്ട്രീയത്തിനുപോലും കലയെ കയ്യടക്കാനുള്ള ശക്തിയില്ലെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകള്‍:

സര്‍വ കലകളും മനുഷ്യ രാശിയുടെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള മാര്‍ഗങ്ങളാണ്. മതം, ജാതി, വര്‍ഗം എന്തിനു രാഷ്ട്രീയത്തിന് പോലും കലയെ കയ്യടക്കാനുള്ള ശക്തി ഇല്ല. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പിന്തുണ കലയ്‌ക്കോ കലാകാരനോ ആവശ്യമില്ല. മനുഷ്യത്വം, സഹൃദയത്വം, വിശാല മനസ്‌കത എന്നിവയാണ് കലാകാരന് വേണ്ടത്.

ഒരു കലാകാരിക്ക് ഒരു വേദി നിഷേധിച്ചു എന്നത് കൊണ്ട് കലയെയോ ആ കലാകാരിയെയോ അവരുടെ പ്രയാണത്തെയോ തടയാം എന്ന് ആരും കരുതേണ്ട. കലയെ നാല് മതിലില്‍ ഒതുക്കാന്‍ ആവും എന്നത് വൃഥാ ധാരണ മാത്രം ആണ്. ജാതി മത ഭേദമെന്യേ കലയ്ക്കും കലാകാരനും വേണ്ടി നിലകൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം.

അവര്‍ കൊണ്ടുവന്ന പുരോഗമന ആശയങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന ഒരു ജനത ആണ് കേരളത്തിലുള്ളത്. ആ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ജനതയ്ക്ക് മുന്നില്‍ വിശ്വാസം എന്നതിന്റെ മറവില്‍ പണിയുന്ന മതിലുകളാല്‍ നിങ്ങള്‍ നിഷേധിക്കുന്ന ഓരോ വേദികള്‍ക്കും പകരം ആയിരം വേദികള്‍ ഉയരും. കല വിജയിക്കും എക്കാലവും, വിദ്വേഷം പരാജയപ്പെടും.

മനുഷ്യനെ ഒരുമിപ്പിക്കേണ്ട ഒന്നായ വിശ്വാസം എന്നതിനെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഓരോ അവസരത്തിലും, കലയും കലാകാരനും വീണ്ടും വീണ്ടും മണ്ണിലേക്കിറങ്ങും, മനുഷ്യരെ ഒന്നിപ്പിക്കാന്‍. അത് ഒരു സമരമാണ്. കലയുടെ അതിരില്ലാത്ത ഈ പ്രയാണത്തെ തടയാന്‍ മനുഷ്യന്റെ കാലുഷ്യത്തിനു സാധിക്കില്ല.

വേദി നിഷേധിക്കപ്പെട്ട കലാകാരിയോട് ഐക്യദാര്‍ഢ്യം. എന്നായിരുന്നു ഹരീഷിന്റെ പോസ്റ്റ്.

നോട്ടീസില്‍ പേരടിച്ചുവന്ന ശേഷം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നര്‍ത്തകി മന്‍സിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഇവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഏപ്രില്‍ 21ന് വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താന്‍ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതെന്ന് ഇവര്‍ പറയുന്നു.

Vijayasree Vijayasree :