സിനിമാ പ്രൊമോഷനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമര്‍ശനം ഉയരുകയാണ്. വിനായകനൊപ്പം പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത നടി നവ്യാ നായരും പിന്നീട് പ്രതികരണവുമായെത്തിയിരുന്നു. തനിക്ക് ഇടപെടാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അപ്പോഴെന്നായിരുന്നു നവ്യ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക ഗീത ബക്ഷി പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.
വിനായകന്‍ എന്തൊരു അശ്ലീലബിംബം !
വിനായകന്‍ പ്രദര്‍ശിപ്പിച്ച അശ്‌ളീല മനോഭാവം ഒരു സത്യം ഉറക്കെപ്പറയുന്നു. ഒരുത്തി എന്ന സിനിമ പറയുന്ന കഥാപരിസരം വളരെ വളരെ യാഥാര്‍ത്ഥമാണ് .പൊതു മദ്ധ്യത്തില്‍ ഏതെങ്കിലുംസ്ത്രീ അവഹേളിക്കപ്പെടുമ്പോള്‍ അതിലിപ്പോ ഞങ്ങള്‍ എന്തിന് ഇടപെടണം എന്ന നീചമായ കാഴ്ചപ്പാട് മുഖമുദ്രയാക്കിയ സമൂഹമാണ് ഒരുത്തിയില്‍ തെളിയുന്നത് .
കാണുന്ന പെണ്ണിനോട് കാമം തോന്നിയാല്‍ അത് ചോദിക്കുന്നതില്‍ എന്താ തെറ്റ് ?എന്ന് ചോദിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതും ഈ സാമൂഹിക അവസ്ഥയെയാണ് .കെ .ആര്‍ .മീരയുടെ ആരാച്ചാരിലെ ചേതനയെപ്പോലെ ആ കുരുക്കില്‍ പെടുത്താന്‍ വരുന്നവനെ തിരിച്ചു കുരുക്കിട്ട് കൊല്ലാന്‍ കഴിയുന്ന ചേതനമാര്‍ നിറഞ്ഞ ഇടമല്ല ഇവിടം. ‘നിശബ്ദയായി ഉരുകിയ സഹപ്രവര്‍ത്തക’ എന്ന പ്രയോഗമൊക്കെ ഇപ്പോഴും ഉപയോഗിക്കേണ്ടിവരുന്ന ഈ ഇടത്തില്‍ ഇത്തരം കാമവെറിയന്മാര്‍ നിര്‍ബാധം സഞ്ചരിക്കുന്നതിനു പ്രതിരോധം തീര്‍ത്തേ പറ്റു. മറിച്ച് ആ പെണ്‍കുട്ടി അല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കില്‍ സമൂഹത്തെക്കുറിച്ച് കുറച്ചു കൂടി പ്രതീക്ഷ തോന്നിയേനെ .
അവിടെവേദിയില്‍ ഉണ്ടായിരുന്ന കുറച്ചു പേരോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘വെറുതെ അലങ്കോലമാക്കണ്ട’ എന്ന് കരുതി എന്നാണ് .
ഈ നിശബ്ദതയാണ് ഇത്തരം ക്രിമിനലുകള്‍ക്ക് വളം വച്ച് കൊടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഈ വെറിളിക്ക് എതിരെ പ്രതികരിക്കുക തന്നെ ചെയ്തു എന്നാണ് അതില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകര്‍ അറിയിച്ചത് .ചിത്രത്തിലെ നായകന്‍ എന്ന വിജ്‌രംഭണത്തോടെ തിരക്കഥ വായിക്കുക പോലും ചെയ്യാറില്ല താന്‍ എന്നും നിങ്ങള്‍ സ്ത്രീകള്‍എന്താ ഇങ്ങനെ ഒന്നും ചോദിക്കാത്തത് എന്നുമൊക്കെ പുലമ്പുന്ന ഒരാളെ അവഗണിക്കാന്‍ സംഘാടകര്‍ പോലും ആവശ്യപ്പെട്ടു എന്നുമാണ് എനിക്ക് ലഭിച്ച വിവരം
ശക്തമായി പ്രതിഷേധിക്കുന്നു .പൊതുവേദിയില്‍ വെളിവാക്കിയ ഈ തെമ്മാടിത്തരത്തോട് .
വിനായകന്മാരോട് ..