റോള്‍സ് റോയ്സ് ഗോസ്റ്റിന് നികുതി വെട്ടിപ്പ് നടത്തി; വിജയ് കുറ്റക്കാരന്‍

തമിഴ്നാട്ടിലും കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ഇളയ ദളപതി വിജയ്. തമിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയ ചിത്രങ്ങളും വിജയ്ക്ക് സ്വന്തമാണ്. 2020 ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി വിജയ് പകര്‍ത്തിയ മാസ്റ്റര്‍ സെല്‍ഫി മാറിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. ആ സമയം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് തരംഗമായി മാറിയത്. കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെല്‍ഫി പകര്‍ത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വിജയ് തന്റെ റോള്‍സ് റോയ്സ് ഗോസ്റ്റിന് പ്രവേശന നികുതി അടയ്ക്കാത്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി. 2005-ല്‍ അമേരികയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സിന് നടന്‍ വിജയ് പ്രവേശന നികുതി നല്‍കണമെന്ന് തമിഴ്നാട്ടിലെ വാണിജ്യ നികുതി വകുപ്പാണ് ആവശ്യപ്പെട്ടത്. ഇതിനെതിരെ താരം മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
ഒരു ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ വിജയിയുടെ അഭിഭാഷകന്‍ 400% പിഴയ്ക്ക് പകരം പ്രതിമാസം രണ്ട് ശതമാനം നല്‍കാമെന്ന് വാദിച്ചു. സംസ്ഥാനങ്ങള്‍ക്ക് പ്രവേശന നികുതി പിരിക്കാന്‍ അധികാരമുണ്ടെന്ന് മനസിലാക്കിയ വിജയ് 2021 സെപ്തംബറില്‍ 7,98,075 രൂപ പ്രവേശന നികുതി ഇനത്തില്‍ അടച്ചിരുന്നു. 2005 ഡിസംബറിനും 2021 സെപ്തംബറിനുമിടയില്‍ നികുതി അടക്കാത്തതിന് വാണിജ്യ നികുതി വകുപ്പ് പിന്നീട് 30,23,609 രൂപ പിഴ ഈടാക്കിയിരുന്നു.

രാജ്യത്തെ ഇറക്കുമതി നികുതികള്‍ ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. അതിനാല്‍ പലരും അവ അടയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, റോള്‍സ് റോയ്സ് ഗോസ്റ്റ് വിജയ്യെ പോലുള്ളവര്‍ക്ക് വാങ്ങാവുന്ന ആഢംബര വാഹനം ആണെങ്കിലും രാജ്യത്ത് അഞ്ച് കോടി രൂപ വിലയാകും. അതിനാല്‍ ഇറക്കുമതി ചുങ്കം ലക്ഷങ്ങളാകും.

2022 മാര്‍ച് 14 ന് നടന്ന ഹിയറിംഗില്‍, കാര്‍ ഇറക്കുമതി ചെയ്ത സമയം മുതല്‍ പ്രതിമാസം രണ്ട് ശതമാനം നികുതി മാത്രമേ തങ്ങള്‍ പിഴ അടയ്ക്കുന്നുള്ളെന്ന് വിജയിയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ പിഴ 400% നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം നികുതി അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിന് പിഴ ഈടാക്കി കേസ് അവസാനിപ്പിക്കണമെന്നാണ് വാണിജ്യ നികുതി വകുപ്പിന്റെ ആവശ്യം.

അതേസമയം, ആഡംബര കാറിന്റെ പ്രവേശന നികുതി ആയി 40 ലക്ഷം രൂപ വിജയ് അടച്ചുവെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 16ന് റോള്‍സ് റോയ്സ് ഗോസ്റ്റിന് 40 ലക്ഷം രൂപ എന്‍ട്രി ടാക്സ് അടച്ചതായാണ് അറിയിച്ചത്. തന്റെ റോള്‍സ് റോയ്സ് ഗോസ്റ്റിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ജൂലൈ 13ന് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ പിഴയടക്കാനും നടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതും താരം അടച്ചു. നടന്‍ പ്രവേശന നികുതി അടച്ചതായി സെപ്റ്റംബര്‍ 16ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ 27ന് വിജയുടെ റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ റീല്‍ ഹീറോ പരാമര്‍ശം ഏറെ ശ്രദ്ധേയമായിരുന്നു.

രാജ്യത്തെ നികുതിയടച്ച് യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാവണം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതു വ്യക്തിപരമാണെന്നും അതു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിജയ് നല്‍കിയ അപ്പീല്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ചിരുന്നില്ല. പകരം മുഴുവന്‍ നികുതിയും അടയ്ക്കാന്‍ ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും ആര്‍ ഹേമലതയും ഉത്തരവിടുകയായിരുന്നു.

Vijayasree Vijayasree :