മലയാളികൾ ഏറെ ആഗ്രഹിക്കുന്ന ഓട് തിരിച്ചുവരവാണ് നടി ഭാവനയുടേത്. ആഷിക്ക് അബു ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സിനിമാ നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി കന്നട സിനിമയിലാണ് നടി സജീവമായത്. വൈകാതെ മലയാളത്തിലേക്ക് കൂടി തിരിച്ച് വന്നേക്കും എന്നാണ് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാവന വെളിപ്പെടുത്തിയത്. ഇതിനൊപ്പം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയും നടി സംസാരിച്ചിരുന്നു.
വീണ്ടുമൊരു വനിത ദിനം ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിലെ താരം നീയാണെന്ന് ഭാവനയോട് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നിന്റെ ഈ പോരാട്ടം ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടുമെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അഷ്‌റഫ് പറയുന്നത്. പൂര്‍ണരൂപം വായിക്കാം…
അവള്‍ക്കിത് അതിജീവനം, അവര്‍ക്കിത് ഉപജീവനം. ഈ ദിനത്തില്‍ നീയാണ് താരം. നീയൊരു പുതുപുത്തന്‍ നക്ഷത്രമായ് ഉദിച്ചുയരും.. ‘ഇങ്ങനെയൊക്കെ അനുഭവിച്ചവള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യണം അല്ലങ്കില്‍ മിണ്ടാതിരിക്കണം.. ചിലര്‍ ആ പെണ്‍കുട്ടിക്കു കൊടുത്ത ഉപദേശമാണ്. ആത്മഹത്യ ചെയ്യാന്‍ കഴിയത്തതിനാല്‍, മിണ്ടാതിരുന്നു. നീണ്ട 5 വര്‍ഷം. നീതി ലഭിക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്നു. പ്രതീക്ഷകള്‍ കൈവിട്ടപ്പോള്‍ അവള്‍ പൊരുതാനുറച്ചു. അവളുടെ ഉള്ളിലെ തീക്കനല്‍ നാളെയൊരുപക്ഷേ ഒരു തീപ്പന്തമായി മാറിയേക്കാം.
ചവിട്ടിമെതിക്കപ്പെട്ട പെണ്‍കുട്ടികളുടെ, ഒരിക്കലും വെളിയില്‍ വരാത്തവരുടെ ശബ്ദങ്ങള്‍ അവളിലൂടെ വെളിയില്‍ വരുന്നു.
‘ഞാനെന്തിന് തല കുനിക്കണം തല കുനിക്കേണ്ടത് ഇതില്‍ പങ്കെടുത്തവരാണ്’. പണവും സ്വാധീനവുമുള്ളവര്‍ക്ക് പിച്ചിചീന്താനുള്ളതല്ല സ്ത്രീയുടെ മാനം. എന്ന സന്ദേശം കൂടിയാണ് അവള്‍ ഈ പോരാട്ടത്തിലൂടെ നല്‍കുന്നത്. അനുഭവിച്ച പീഢനത്തിന് ശേഷം ചിതറി തെറിച്ച അഭിമാനവും, തകര്‍ന്നടിഞ്ഞ മനസ്സും മുറിവേറ്റ ഹൃദയവുമായ് കഴിയുമ്പോള്‍ പിന്നെയും പിന്നെയും ക്രൂരവാക്കുകള്‍ കൊണ്ടവളെ ചിലര്‍ മുറിവേല്‍ല്‍പിച്ചപ്പോള്‍, അത് മലയാളികളുടെ മനസ്സാക്ഷിയെ പോലും മരവിപ്പിച്ചു.
സത്യത്തില്‍ അത്തരക്കാര്‍ നേട്ടങ്ങള്‍ കൊയ്യാനായി വന്നവരാണ്, അവളുടെ അതിജീവനമല്ല അവരുടെ ഉപജീവനമാണ് ലക്ഷ്യം. അത്തരക്കാരോട് ഇനി നമ്മുക്ക് ചോദിക്കാം ‘പോയി ചത്തൂടെ’ എന്ന്. ലോകത്തിലെ തന്നെ ആദ്യത്തെ ബലാല്‍സംഗ കോട്ടേഷന്‍ കേസില്‍, യജമാനനെ ഏല്‍പിക്കാനായി എടുത്ത അതിക്രമ ദൃശ്യങ്ങള്‍, നീതിദേവത കുടികൊള്ളുന്ന ഇടത്തില്‍ നിന്നും ചിലര്‍ കവര്‍ന്നെടുത്തപ്പോള്‍, നീതിദേവത തുലാസും പിടിച്ച് രണ്ടു കണ്ണുകളും കറുത്ത തുണികൊണ്ട് കെട്ടിമറച്ചത് ഒരു പക്ഷേ ഇതൊക്കെ കാണാതിരിക്കാനാകാം.
വെളിച്ചവും സത്യവും ഇല്ലാതാകുന്നില്ല തല്ക്കാലം മറച്ചു പിടിക്കാന്‍ പറ്റും. കാലം എല്ലാത്തിനും കണക്കു തീര്‍ക്കാതെ ഒരിക്കലും കടന്നു പോകാറില്ല. സ്ത്രീകള്‍ക്കെല്ലാം നിന്നോട് ഒത്തിരി സ്‌നേഹമുണ്ട് മോളേ. അമ്മയേയും പെങ്ങളേയും സ്‌നേഹിക്കുന്ന ഒരോ പുരുഷനും നിന്നോടൊപ്പം എന്നുമുണ്ടാകും. ഈ കൊച്ചു കേരളം മാത്രമല്ല, ഭാരതം മുഴുവനും ഇപ്പോള്‍ ലോകം മുഴുവനും നിന്നോടൊപ്പം അണി ചേരാനൊരുങ്ങുന്നു. നിന്റെ ഈ പോരാട്ടം ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടും.. എന്നും എപ്പോഴും ഒപ്പമുണ്ട്. സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്ത ഈ നാളില്‍.. വനിതാദിന ആശംസകളോടെ, ആലപ്പി അഷറഫ്…
about alappy ashraf